ഇരിട്ടി: ആറളം പഞ്ചായത്തിലെ വീർപ്പാട് പത്താം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥി യു.കെ. സുധാകരൻ വിജയിച്ചതോടെ എൽ.ഡി.എഫിന് പഞ്ചായത്തു ഭരണം സുരക്ഷിതമായി നിലനിർത്താനായി.137 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് സുധാകരന്റെ വിജയം. സുധാകരന് 608 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി സുരേന്ദ്രൻ പാറക്കത്താഴേക്ക് 471 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി എ.കെ. അജയകുമാറിന് 11 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് എല്ലാവർക്കുമായി 7 വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചു വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേബിജോൺ പൈനാപ്പള്ളി 8 വോട്ടുകൾക്കായിരുന്നു ഇവിടെ വിജയിച്ചത്. അദ്ദേഹം കോവിഡ് ബാധിച്ച് മരണമടഞ്ഞതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആകെ 17 സീറ്റുള്ള പഞ്ചായത്തിൽ എൽ.ഡി.എഫിന് ഒൻപതും യു.ഡി.എഫിന് എട്ടും സീറ്റുകളാണ് ലഭിച്ചിരുന്നത്. ബേബിജോണിന്റെ മരണത്തോടെ ഇരുമുന്നണിക്കും 8 സീറ്റുകളായതോടെ നറുക്കെടുപ്പിൽ ഇടതുമുന്നണിക്കാണ് ഭരണം ലഭിച്ചത്. അഭിമാന പോരാട്ടത്തിൽ കഴഞ്ഞതവണ വാർഡിൽ കിട്ടിയ എട്ട് വോട്ടിന്റെ ഭൂരിപക്ഷം 137 ലേക്ക് ഉയർത്താൻ എൽ.ഡി.എഫിനായി എന്നതും വൻ നേട്ടമായി. അതേസമയം കഴിഞ്ഞതവണ ബി.ജെ.പി നേടിയ 32 വോട്ടിൽ പകുതിപോലും ഇവർക്ക് നേടാനായില്ലെന്നതും ശ്രദ്ധേയമാണ്.
ആകെ വോട്ടർമാർ 1185
പോൾ ചെയ്തത് 1097 പേർ
എൽ.ഡി.എഫ് 608
യു.ഡി.എഫ് 471
ബി.ജെ.പി 11
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |