തിരുവനന്തപുരം: കേരളത്തിൽ വ്യവസായം വരരുതെന്ന് ആഗ്രഹിക്കുന്ന ലോബി ശക്തമായി പ്രവർത്തിക്കുന്നതായി മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റുന്നത് സംബന്ധിച്ച് നിയമസഭയിൽ താൻ നടത്തിയ വിശദീകരണത്തിന്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയത് ഇതിന്റെ ഭാഗമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റാൻ രൂപീകരിച്ച കെ.സി. സണ്ണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോർട്ട് ലഭിക്കും.
രാജ്യത്ത് ഏറ്റവും കൂടുതൽ മരുന്ന് ഉപഭോഗം കേരളത്തിലാണ്. അതിനാൽ, ജീവിതശൈലീ രോഗങ്ങൾക്കുള്ള എല്ലാ മരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കും. ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വ്യവസായ സെക്രട്ടറിമാർ അടങ്ങിയ രണ്ടംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ചേർത്തലയിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ അർബുദ ചികിത്സയ്ക്കുള്ള മരുന്ന് ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.
മട്ടന്നൂരിൽ വ്യവസായ പാർക്കിനുള്ള ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഫുഡ് പ്രോസസിംഗ് യൂണിറ്റ് സജീവപരിഗണനയിലാണ്. പരിസ്ഥിതി, തൊഴിലാളി സൗഹൃദ സംരംഭങ്ങൾക്കാണ് വ്യവസായ വകുപ്പ് പ്രോത്സാഹനം നൽകുന്നത്. ഇത്തരത്തിലുള്ള ഉത്തരവാദിത്ത വ്യവസായങ്ങൾക്ക് നക്ഷത്ര പദവി നൽകും.
ഇ-ഓട്ടോയ്ക്ക്
പ്രതിസന്ധിയില്ല
ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയിലായിട്ടില്ലെന്നും ഡീലർഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിറ്റ ഓട്ടോകളിൽ പ്രവർത്തിക്കാത്തവ ഇല്ല. 22 ഓട്ടോകൾ നേപ്പാളിലേക്ക് കയറ്റിഅയച്ചിട്ടുണ്ട്. ശ്രീലങ്ക, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ അന്വേഷണം വന്നിട്ടുണ്ട്.
കിൻഫ്രയിൽ പ്രത്യേക
ഫാർമ പാർക്ക്
കൃത്രിമപ്പല്ല്, മറ്റുമെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിക്കാനുള്ള പ്രത്യേക ഫാർമസ്യൂട്ടിക്കൽ പാർക്ക് കിൻഫ്രയിൽ ആരംഭിക്കും. കിൻഫ്രയുടെ ഭൂമിയിൽ വലിയൊരുഭാഗവും വിവിധ വ്യവസായ സംരംഭങ്ങൾക്കായി നൽകിയിട്ടുണ്ട്. ഇതുൾപ്പടെ വ്യവസായവകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി., സിഡ്കോ തുടങ്ങിയവയുടെ ഭൂമിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |