ബീജിംഗ്: ഡെൽറ്റ വ്യാപനം വർദ്ധിച്ചതോടെ കടുത്ത നടപടികളുമായി ചൈനീസ് സർക്കാർ. രോഗം ബാധിച്ചവരുടെ വീടുകൾ ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് പുറത്തുനിന്ന് അധികൃതർ പൂട്ടിയിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. വുഹാനിലെ കടുത്ത നടപടികളുടെ ആവർത്തനമാണ് രോഗികളെ വീടുകളിൽ പൂട്ടിയിടാനുള്ള നീക്കമെന്നാണ് വിവരം.
ചിലയിടങ്ങളിൽ രോഗികൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ മൊത്തത്തിൽ അടച്ചുപൂട്ടി. ദിവസത്തിൽ മൂന്നുതവണയിൽ കൂടുതൽ വാതിൽ തുറന്നതായി കണ്ടെത്തിയാൽ അവരെ പൂട്ടിയിടുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അമേരിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഡെൽറ്റ പടർന്ന് പിടിക്കുന്നതും വാക്സിനേഷൻ കുറഞ്ഞതുമാണ് ഇതിന് കാരണം. ലൂസിയാന, ഫ്ലോറിഡ, അർകാൻസസ് എന്നിവിടങ്ങളിൽ രോഗബാധ രൂക്ഷമാണ്.
ഈ മാസം നടക്കാനിരുന്ന ന്യൂയോർക്ക് ഓട്ടോ ഷോ അധികൃതർ റദ്ദാക്കി. ദ ന്യൂ ഓർലിയൻസ് ജാസ് ഫെസ്റ്റ് തുടർച്ചയായി രണ്ടാംവർഷവും ഉപേക്ഷിച്ചു.
അതേസമയം, വിദ്യാർത്ഥികൾക്ക് മാസ്ക് നിർബന്ധമാക്കണോയെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഡെൽറ്റ കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനാൽ മാസ്ക് നിർബന്ധമാക്കണമെന്ന് വാദമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |