ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബി.ജെ.പിക്കെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം സജീവമായി നിലനിറുത്താൻ ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അടുത്തയാഴ്ച പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ഓൺലൈൻ യോഗം സംഘടിപ്പിക്കുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി, മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ, ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറൻ തുടങ്ങിയവരും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്നാണ് സൂചന. എൻ.സി.പി നേതാവ് ശരദ്പവാറും യോഗത്തിൽ പങ്കെടുത്തേക്കും.
പാർലമെന്റ് സമ്മേളനകാലത്ത് രൂപപ്പെട്ട ഐക്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്ന് അകറ്റാൻ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പാർലമെന്റ് സമ്മേളനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാക്കൾക്കായി നടത്തിയ പ്രഭാതവിരുന്ന് സത്ക്കാരത്തിൽ ആം ആദ്മിപാർട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികൾ വിട്ടു നിന്നതും പ്രമുഖ പാർട്ടികളുടെ മുൻനിര നേതാക്കൾ വരാതിരുന്നതും ചർച്ചയായിരുന്നു. ഇതിനിടെ മമതാ ബാനർജി സ്വന്തം നിലയ്ക്കും പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയത് തങ്ങളുടെ പ്രസക്തി നഷ്‌ടപ്പെടുത്തുമെന്ന് കോൺഗ്രസിന് ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |