കൊച്ചി: വിവാദമായ സ്ഥലമിടപാടുകളെക്കുറിച്ച് സഭ നിയോഗിച്ച സ്വകാര്യ ഏജൻസിയും ആദായനികുതിവകുപ്പും നടത്തിയ അന്വേഷണങ്ങളിൽ സീറോ മലബാർസഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ പരാമർശങ്ങൾ.
നികുതിവെട്ടിപ്പിന് പിഴയൊടുക്കാൻ ആദായനികുതിവകുപ്പ് നൽകിയ നോട്ടീസിൽ ഇടനിലക്കാരനായിരുന്ന സാജു വർഗീസും കർദിനാളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ നൽകിയ മൊഴിയാണ് ചേർത്തിരിക്കുന്നത്. സാജുവിനെ പരിചയപ്പെടുത്തിയത് കർദ്ദിനാളാണെന്നും പറയുന്നു. രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ സാജുവാണ് ചെയ്തത്. കോതമംഗലം കോട്ടപ്പടിയിലെ സ്ഥലം മറിച്ചുവിൽക്കാൻ ചെന്നൈ സ്വദേശികളായ രണ്ടുപേരുമായി കർദ്ദിനാൾ കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്.
വത്തിക്കാനിൽ നിന്നുള്ള നിർദേശപ്രകാരം അന്താരാഷ്ട്ര കൺസൾട്ടന്റുമാരായ കെ.പി.എം.ജി സ്ഥലമിടപാട് രേഖകൾ പരിശോധിച്ചിരുന്നു. സാജുവും കർദ്ദിനാളും തമ്മിൽ അടുപ്പമുണ്ടെന്ന സൂചനകൾ റിപ്പോർട്ടിലുണ്ട്. സഭയുടെ പത്രത്തിൽ പത്തുകോടി രൂപ തന്റെ പേരിൽ നിക്ഷേപിക്കാൻ കർദ്ദിനാൾ ആവശ്യപ്പെട്ടന്ന് ഫാ. ജോഷി പുതുവ കെ.പി.എം.ജിയോടും പറഞ്ഞിരുന്നു.
ചുമതലകളിൽനിന്ന് ഒഴിവാക്കണം
മുഴുവൻ ചുമതലകളിൽനിന്നും കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ മാറ്റിനിറുത്തണമെന്ന് വിശ്വാസികളുടെ സംഘടനയായ അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു. കത്തോലിക്കാ മെത്രാൻസമിതി പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കണം.
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി നികുതിവെട്ടിച്ചതിന്റെ പിഴ വിശ്വാസികളുടെ പണമെടുത്ത് അടയ്ക്കാൻ അനുവദിക്കില്ലെന്ന് മുന്നേറ്റം പ്രസിഡന്റ് ബിനു ജോൺ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ പറഞ്ഞു. അതിരൂപതയ്ക്കുണ്ടായ നഷ്ടം കർദ്ദിനാളിൽനിന്ന് തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |