ആലപ്പുഴ: ചിങ്ങം പിറന്നതോടെ ഓണത്തെ വരവേൽക്കാൻ പൂവിപണി ഉണർന്നു. കച്ചവടം വദ്ധിച്ചതോടെ വ്യാപാരികൾ കൂടുതൽ പൂക്കൾ സംഭരിക്കാൻ തുടങ്ങി. ഇത്തവണ ആലപ്പുഴ നഗരസഭയിലും കഞ്ഞിക്കുഴിയിലും പൂക്കളമൊരുക്കാൻ ബന്തി പൂക്കൾ തയ്യാറായിക്കഴിഞ്ഞു.
എങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളുടെ വില കൂടിയേക്കുമെന്ന് വ്യാപാരികൾ പറയുന്നു. ബംഗളൂരുവിൽ നിന്നുള്ള പൂക്കളുടെ വില ഇരട്ടിയോളമായതിനാൽ കച്ചവടക്കാർ മുഖം തിരിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ കർഷകരിൽ പലരും കൃഷി ഉപേക്ഷിച്ചതോടെ മുൻ വർഷങ്ങളിലേതുപോലെ ഇത്തവണ പൂക്കൾ ലഭ്യമല്ല. ഇടത്തരം കർഷകർ കൃഷി ഉപേക്ഷിച്ചതാണ് ഉത്പാദനം കുറച്ചത്.
തെങ്കാശി, മധുര, തോവാള, ശങ്കരൻകോവിൽ, ഡിണ്ടിഗൽ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ പൂക്കൾ കൂടുതലായെത്തുന്നത്. കൊവിഡിനിടയിലും പൂവിപണിയിൽ ഉണർവുണ്ടായെങ്കിലും കലാലയങ്ങളിലും ഓഫീസുകളിലും ഒത്തുചേരലുകൾ ഇല്ലാത്തത് തിരിച്ചടിയാകും.
കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകർ
ജില്ലയിലെ പൂ കൃഷി പ്രോത്സാഹിപ്പിക്കാനും പൂക്കൾ ശേഖരിക്കാനും ന്യായമായ വില നൽകാനും കച്ചവടക്കാർ തയ്യാറാണ്. എന്നാൽ പലരും കച്ചവടക്കാരുമായി ബന്ധപ്പെടുന്നില്ല. ഓണദിനങ്ങളിൽ നേരത്തെ ദിനംപ്രതി 300 കിലോയോളം പൂക്കൾ വിറ്റുപോയിരുന്നു. എന്നാലിപ്പോൾ കൊവിഡ് പ്രതിസന്ധി കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. തൊഴിലാളികൾക്കുള്ള കൂലി പോലും നൽകാൻ ബുദ്ധിമുട്ടുകയാണ്.
ഇന്നലത്തെ പൂവില
മഞ്ഞ ബന്തി: 150 രൂപ
ഓറഞ്ച് ബന്തി:130
പിങ്ക് അരളി: 250
വെള്ള അരളി: 400
ചുവന്ന അരളി: 400 - 450
മുല്ല: 600 - 700
വാടാമുല്ല: 250
റോസ്: 300
താമര ഒരെണ്ണം: 15
വെള്ള ജമന്തി: 350
''
അത്തം മുതൽ വീടുകളിൽ പൂക്കളമൊരുക്കുന്ന രീതിയുള്ളതിനാൽ വിപണി ഉണർന്നു. ഓരോ ദിവസവും ആവശ്യക്കാർ വദ്ധിച്ചുവരികയാണ്. ഓണക്കച്ചവടത്തിൽ നല്ല പ്രതീക്ഷയുണ്ട്.
വിനോദ്, വിനായക ഫ്ലവർ
ഷോപ്പ് ഉടമ, മുല്ലയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |