കടുത്തുരുത്തി: ഗാർഹിക പീഡനപരാതിയിൽ ജാമ്യമെടുക്കാനെത്തിയ പ്രവാസിയിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്‌റ്റേഷനിലെ എസ്.ഐ കെ.എ. അനിൽകുമാറിനെ വിജിലൻസ് സംഘം പിടികൂടി. മാതാപിതാക്കളിൽ നിന്ന് 20,000 രൂപ വാങ്ങിയ ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ദുബായിൽ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി വിനോയി വിജിലൻസിനെ സമീപിച്ചത്.
വിനോയിക്കും മാതാപിതാക്കൾക്കുമെതിരെ കുറുപ്പന്തറ സ്വദേശിയായ ഭാര്യ നല്‍കിയ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേത്തുടർന്ന് കോട്ടയം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുക്കാനായി പാലക്കാട്ടുനിന്ന് കടുത്തുരുത്തിയിലെത്തിയ മാതാപിതാക്കളോട് അനിൽകുമാർ രണ്ടു തവണയായി 20,000 രൂപ കൈക്കൂലി വാങ്ങി. ജൂലായിൽ നാട്ടിലെത്തിയ വിനോയി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയപ്പോൾ 20,000 രൂപ കൂടി ആവശ്യപ്പെട്ടു. 5000 രൂപ ജാമ്യം എടുക്കാൻ വരുമ്പോഴും ബാക്കി 15,000 പിറ്റേന്നും നൽകണമെന്നായിരുന്നു ആവശ്യം.
ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ വിനോയിയോട് ജാമ്യം ലഭിക്കണമെങ്കിൽ പണം തരണമെന്ന് അനിൽകുമാർ പറഞ്ഞു. ഇക്കാര്യം വിനോയി വിജിലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ 5000 രൂപ സ്റ്റേഷനു പുറത്തു കിടന്നിരുന്ന കാറിൽ ഇരുന്ന വിനോയിയിൽനിന്ന് വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അനിൽ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻസ്‌പെക്ടർമാരായ റെജി കുന്നിപ്പറമ്പൻ, സജു എസ്. ദാസ്, പ്രശാന്ത്, വിനീഷ്, എസ്.ഐ മാരായ സ്റ്റാൻലി തോമസ്, അനിൽകുമാർ, ബിജു, തുളസീധരക്കുറുപ്പ്, ഉദ്യോഗസ്ഥരായ സൂരജ്, കുര്യാക്കോസ്, സാബു തുടങ്ങിയവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
എസ്.ഐയോടും കൈക്കൂലി വാങ്ങി
ഒരു എസ്.ഐ വാഹനാപകടത്തിൽപ്പെട്ടപ്പോൾ അനുകൂലമായി എഫ്.ഐ.ആർ തയ്യാറാക്കാനായി അദ്ദേഹത്തിന്റെ ബന്ധുക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ ചരിത്രവുമുണ്ട് അനിൽകുമാറിന്. എട്ടു വർഷം മുൻപ് കടുത്തുരുത്തിയിൽ ജോലി ചെയ്യവെ സി.ഐയുടെ ഒപ്പും എഫ്.ഐ.ആറും തിരുത്തിയതിന് വകുപ്പുതല നടപടി നേരിട്ടിരുന്നു. അന്ന് സ്ഥലം മാറ്റിയെങ്കിലും ഉന്നത സ്വാധീനത്തെ തുടർന്ന് കടുത്തുരുത്തിയിൽ തിരികെയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |