തിരുവനന്തപുരം: കേരള ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് 2.64 ലക്ഷം തട്ടിയ കേസിൽ മൂന്ന് കാസർകോട് സ്വദേശികളെ സൈബർ പൊലീസ് പിടികൂടി. രണ്ടുപേർ തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും ഒരാൾ കോഴിക്കോട് വിമാനത്താവള പരിസരത്തു നിന്നുമാണ് പിടിയിലായത്. തട്ടിപ്പിനുപിന്നിൽ കൂടുതൽ പ്രതികളുണ്ടെന്നും തിരുപ്പൂരിൽ പിടിയിലായ സമദാനിയാണ് മുഖ്യപ്രതിയെന്നും പൊലീസ് പറഞ്ഞു. മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രണ്ടാഴ്ചയ്ക്കിടെ വിവിധ ജില്ലകളിലായി 5 എ.ടി.എമ്മുകളിൽ തട്ടിപ്പ് നടത്തിയെന്നാണ് കേരള ബാങ്കിന്റെ പരാതി. യു.പിയിലെ അക്കൗണ്ടുകളുടെ പേരിലുള്ള വ്യാജ കാർഡുപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. സോഫ്‌റ്റ്‌വെയർ ഹാക്ക് ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കേരളാ ബാങ്കിന് സ്വന്തമായി സോഫ്‌റ്റ്‌വെയർ ഇല്ല. സോഫ്‌റ്റ്‌വെയർ സേവനം നൽകുന്ന കമ്പനികളിൽ നിന്ന് വിവരങ്ങൾ ചോർത്തിയതായാണ് സംശയം.
എ.ടി.എമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രിയോടെ ഇവരെ തിരുവനന്തപുരത്ത് സൈബർ ക്രൈം സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യംചെയ്താലേ തട്ടിപ്പിന്റെ രീതി വ്യക്തമാവൂ. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എ.ടി.എമ്മുകളിൽ തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായി സൈബർ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |