തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൊവിഡിന് മുമ്പ് തന്നെ ദുർബലമായി തുടങ്ങിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഇടക്കാല റിപ്പോർട്ട്. 2019-20 സാന്പത്തിക വർഷത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സംസ്ഥാനത്തിന്റെ ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018-19 വർഷത്തിൽ 21,014.71കോടിയുണ്ടായിരുന്ന ചരക്ക് സേവന നികുതി വരുമാനം 2019-20 ആയപ്പോഴേക്കും 20,446.95 കോടിയായി കുറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതിന്റെ പാകപ്പിഴയും നികുതിചോർച്ചകൾ തടയുന്നതിലെ വീഴ്ചകളും കർശനമായ നടപടികളുടെ അഭാവവുമാണിതിന് കാരണം. ഇന്റഗ്രേറ്റഡ് ഗുഡ്സ് ആൻഡ് സർവീസ് വിഭാഗത്തിൽ വരുമാനമൊന്നും നേടാനായില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് കടത്തിൽ നിന്ന് ലഭിക്കേണ്ട വരുമാനമാണിത്.
2019-20 വർഷത്തിൽ സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിലും മൂലധന ചെലവിലും കുറവ് വരുന്നതായും കാണുന്നുണ്ട്. മാത്രമല്ല ചെലവ്കുറയുമ്പോഴും മൊത്തം ബാദ്ധ്യതയിൽ കുറവുണ്ടാകുന്നില്ല. 2019-20ലും 2018-19ലും സംസ്ഥാനത്തിന്റെ മൊത്ത ബാദ്ധ്യത ആഭ്യന്തര ഉത്പാദനത്തിന്റെ 31ശതമാനത്തിൽ തന്നെ നിൽക്കുകയാണ്. ചെലവ് കുറയുമ്പോൾ ബാദ്ധ്യതകുറയുന്ന പ്രവണതയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |