തിരുവനന്തപുരം: അശരണർക്കും ആലംബഹീനർക്കുമുള്ള വാതിൽപ്പടി സേവനത്തിന്റെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യം ആരംഭിക്കുക. ഡിസംബറിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് പദ്ധതിയുടെ ആലോചനായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രായാധിക്യത്താൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കിടപ്പിലായവർ തുടങ്ങിയവർക്കാണ് വാതിൽപ്പടി സേവനം നൽകുന്നത്.
തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ആശാവർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയാകും ഇതിന് നേതൃത്വം നൽകുക. പ്രാഥമിക ചുമതല ആശാവർക്കർമാർക്കാണ്. കമ്മിറ്റി അംഗങ്ങളെ ഫോണിലൂടെ ബന്ധപ്പെടാം. ഇവരുടെ ഫോൺ നമ്പരുകൾ അടങ്ങിയ കാർഡ് വിതരണം ചെയ്യും. അക്ഷയ കേന്ദ്രങ്ങളും സന്നദ്ധ സേവന വോളണ്ടിയർമാരും ആശാവർക്കർമാരുടെ സഹായത്തിനുണ്ടാകും. സന്നദ്ധ സേനാംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരെ ഇതിന്റെ ഭാഗമാക്കാം. ഓരോ ആളിനും ആവശ്യമായ മരുന്നുകൾ ആരോഗ്യ വകുപ്പ് ഉറപ്പാക്കണം.
മന്ത്രിമാരായ എം.വി. ഗോവിന്ദൻ, ആർ.ബിന്ദു, വീണാ ജോർജ്, എം.എൽ.എമാരായ ഐ.ബി. സതീഷ്, മുഹമ്മദ് മുഹസിൻ, കെ.വി. സുമേഷ്, ജോബ് മൈക്കിൾ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |