മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചതോടെ സംസ്ഥാനത്ത് ഇന്നലെ രാത്രി ഒന്നര മണിക്കൂറോളം ഭാഗിക ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തി. രാത്രി ഏഴരയോടെയാണ് ആറ് ജനറേറ്ററുകളും ഒരുമിച്ച് ട്രിപ്പായത്. സംസ്ഥാനത്തിന് പുറത്തുനിന്ന് രാത്രി വൈകി 400 മെഗാവാട്ട് വൈദ്യുതി ലഭ്യമായതോടെ ലോഡ് ഷെഡ്ഡിംഗ് ഒഴിവായി.
ഡി.സി ബാറ്ററിയിലുണ്ടായ തകരാറാണ് ട്രിപ്പാവാൻ കാരണമെന്ന് കണ്ടെത്തി. രാത്രി വൈകി രണ്ട് ജനറേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. ആറ് ജനററേറ്ററുകളും ഒരേസമയം ട്രിപ്പാകുന്നത് അപൂർവമാണ്.
തകരാർ മൂലം വൈദ്യുതി ഉത്പാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവ് ഉണ്ടായി. തുടർന്നാണ് രാത്രി 8.15 മുതൽ ഒമ്പത് വരെ അപ്രധാന മേഖലകളിൽ 10 മുതൽ 15 മിനിട്ട് വരെ വൈദ്യുതി വിതരണം ക്രമീകരിച്ചത്. മറ്റു സംസ്ഥാനത്ത് നിന്ന് വൈദ്യുതി ലഭ്യമാക്കിയെങ്കിലും ചിലയിടങ്ങളിൽ ഇന്ന് പതിനഞ്ച് മിനിട്ട് മുതൽ അരമണിക്കൂർ വരെ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വന്നേക്കാം.
മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനാൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി ആറ് ജനറേറ്ററുകളും ഇടതടവില്ലാതെ പ്രവർത്തിക്കുകയായിരുന്നു. ജനറേറ്ററിലെ പൊട്ടിത്തെറിയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലും എല്ലാ ജനറേറ്ററുകളുടെയും പ്രവർത്തനം നിറുത്തിവച്ചിരുന്നു.
130 മെഗാവാട്ട് വീതം ശേഷിയുള്ള ജനറേറ്ററുകളാണ് മൂലമറ്റം പവർ ഹൗസിലുള്ളത്. 780 മെഗാവാട്ടാണ് ഇടുക്കിയുടെ മൊത്തം ഉത്പാദന ശേഷി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |