മുക്കം: തിരുവമ്പാടി പഞ്ചായത്തിലെ അരിപ്പാറ വെള്ളച്ചാട്ടം കൂടുതൽ ആകർഷകവും സുരക്ഷിതവുമാക്കാൻ ടൂറിസം വകുപ്പ് നടപ്പാക്കുന്ന നവീകരണം മിനുക്കുപണിയിലേക്ക്. 2012ൽ തുടക്കമിട്ട നവീകരണം ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോഴാണ് പൂർത്തിയാകുന്നത്. ശുചിമുറി ബ്ലോക്കിന്റെ പൂർത്തീകരണം, പവലിയൻ നവീകരണം, പുഴയോരത്തെ കമ്പിവേലികൾ, വെള്ളച്ചാട്ടത്തിലേക്കുള്ള റോഡിലെ പൂട്ടുകട്ട പാകൽ തുടങ്ങിയവയാണ് നടന്നുകൊണ്ടിരിക്കുന്നത്. 48 ലക്ഷം രൂപയ്ക്ക് സിഡ്കോ കരാർ എടുത്ത പ്രവൃത്തി മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകിയതായിരുന്നു. എന്നാൽ കരാർ എടുത്തവർ ഉഴപ്പിയതാണ് നവീകരണ പ്രവൃത്തി പൂർത്തിയാകാൻ വൈകിയത്. സാംബശിവറാവു കോഴിക്കോട് കളക്ടറായിരിക്കെയാണ് പ്രത്യേക താത്പര്യമെടുത്ത് നവീകരണം പുനരാരംഭിച്ചത്. അതിന്റെ ഭാഗമായി വെള്ളച്ചാട്ടത്തിന് മുകളിലൂടെ തിരുവമ്പാടി – കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം നിർമ്മിക്കുകയും മാസങ്ങൾക്കു മുമ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തു. നവീകരണ പ്രവൃത്തികൾ ഈ മാസം 30നകം പൂർത്തിയാകും വിധത്തിലാണ് പുരോഗമിക്കുന്നത്. അടിസ്ഥാന സൗകര്യക്കുറവ് ഇവിടുത്തെ പ്രധാന പോരായ്മയായിരുന്നു. നവീകരണം പൂർത്തിയാവുന്നതോടെ അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |