കോഴിക്കോട്: കേലാട്ടുകുന്ന് കോളനി വാസികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി ഭൂമിയും വീടും. കോളനിയിലെ 15 കൈവശക്കാർക്ക് മൂന്ന് സെന്റ് ഭൂമിയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുമാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് താലൂക്കിൽ നെല്ലിക്കോട് വില്ലേജിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 1.20 ഏക്കർ ഭൂമിയിൽ നിന്നാണ് ഭൂമി നൽകുക. ഇതോടെ കേലാട്ടുകുന്ന് കോളനി വാസികളുടെ ദുരിത ജീവിതത്തിന് അറുതിയാവും. ശൗചാലയം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കും.
കോർപ്പറേഷൻ റോഡിൽ നിന്ന് നാലടി വീതിയുള്ള 20 മീറ്റർ വഴി സ്ഥലത്തേക്കുണ്ട്. ഭൂമി പ്ലോട്ട് തിരിച്ച് ആവശ്യമായ വഴി നൽകും. 19 കുടുംബങ്ങളിൽ ശേഷിക്കുന്ന നാല് കുടുംബങ്ങളെ തുടർ വർഷങ്ങളിലെ പദ്ധതിയിലുൾപ്പെടുത്തി സ്ഥലത്തു തന്നെ പുനരധിവസിപ്പിക്കും. ബാക്കി വരുന്ന ഭൂമി ലൈഫ് പദ്ധതിക്കായി പരിഗണിക്കും. പട്ടികജാതി, പിന്നാക്ക സമുദായങ്ങളിൽ പെട്ട 19 കുടുംബങ്ങളാണ് 20 വർഷത്തിലധികമായി ഇവിടെ താമസിച്ചു വരുന്നത്. കൈവശരേഖകളില്ലാത്തതിനാൽ ഇവർക്ക് റേഷൻ കാർഡോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കോർപറേഷനിൽ നിന്നുള്ള ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. ജില്ലാ ഭരണകൂടം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഇവരുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കോളനി നിവാസികളുടെ ശോചനീയാവസ്ഥ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയത് നടപടികള്‍ വേഗത്തിലാക്കാൻ സഹായകമായി. വീടുകൾ നിർമ്മിച്ചു നൽകുന്നതുവരെ താമസിക്കാൻ താത്ക്കാലിക സൗകര്യം ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |