പത്തനംതിട്ട : പ്രളയം തകർത്ത പമ്പാ ത്രിവേണി മൂന്നാം വർഷത്തിൽ പുനർനിർമാണം പൂർത്തിയായി. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. 2018 ആഗസ്റ്റ് 14ലെ പ്രളയത്തെ തുടർന്ന് ത്രിവേണിയിലെ നടപ്പാലത്തിന്റെ താഴ്‌വശത്ത് പമ്പാനദിയുടെ ഇടത് കര പൂർണമായും തകർന്ന് നദിയിൽ പതിച്ചതിനാൽ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശനം സാദ്ധ്യമായിരുന്നില്ല. ഇതിനു പരിഹാരമായി നദിയുടെ നീരൊഴുക്ക് പൂർവ സ്ഥിതിയിലാക്കി. പാർക്കിംഗ് ഗ്രൗണ്ടും നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോൺ വാളിന്റെ നിർമാണം പൂർത്തിയായി വരുന്നു. ഗാബിയോൺ വാൾ നിർമാണത്തിനായി സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 3.86 കോടി രൂപയും അനുബന്ധ പ്രവൃത്തികൾക്കുവേണ്ടി ഓൺ പ്ലാൻ ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപയും ഉപയോഗിച്ചാണ് പമ്പ ത്രിവേണിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ (ആർ.കെ.ഐ) ഉൾപ്പെടുത്തി അനുവദിച്ച തുകയിൽ ത്രിവേണിയിലെ കേടുപാടുകൾ സംഭവിച്ച ജലസേചന നിർമിതികൾ, സ്‌നാനഘട്ടം, ജലവിതാനം നിയന്ത്രിക്കുന്നതിനുളള വി.സി.ബികൾ എന്നിവ പുനർനിർമിച്ചു. തീർത്ഥാടകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന സ്‌നാനഘട്ടങ്ങളുടേയും വി.സി.ബികളുടേയും പണി പൂർത്തിയായിട്ടുണ്ട്.
ഞുണങ്ങാർ പാലം ഒക്ടോബറിൽ പൂർത്തിയാക്കും
ഞുണങ്ങാർ പാലത്തിന്റെ നിർമാണം വനംവകുപ്പിന്റെ അനുമതി ലഭിക്കാൻ താമസിച്ചതിനാൽ തുടങ്ങാൻ വൈകി. തുടർച്ചയായി പെയ്ത കാലവർഷം കാരണം പണി പൂർത്തീകരിക്കാൻ സാധിച്ചില്ല. ഒക്ടോബർ അവസാനത്തോടു കൂടി ഈ പ്രവർത്തനവും പൂർത്തീകരിക്കാനാകും. ത്രിവേണി മുതൽ ഞുണങ്ങാർ വരെയുള്ള പടിക്കെട്ടുകളുടെ നിർമാണം പൂർത്തിയായി. പുതുതായി ആറുപടിക്കെട്ടുകൾ നിർമിച്ച് മാർബിൾ വിരിക്കുകയും ചെയ്തു. ബലിത്തറകളും പുനർനിർമിച്ചു. കേന്ദ്ര ടൂറിസം വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപ ചിലവിൽ ആറാട്ടുകടവ് ഉൾപ്പടെയുള്ള പ്രദേശങ്ങളും നവീകരിച്ചു.
മഹാപ്രളയത്തിൽ പമ്പാ ത്രിവേണിയിലെ ജലസേചന നിർമിതികൾ എല്ലാം പൂർണമായും തകർന്നുപോയിരുന്നു. കൂടാതെ നടപ്പാലത്തിനു താഴെ പമ്പാനദിയുടെ ഇടതുകര പൂർണമായും ഇടിഞ്ഞ് താഴ്ന്ന് ഒഴുകിപ്പോയിരുന്നു. പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ ചെളി കലർന്ന മണൽ ഏറെ ശ്രമകരമായാണ് സംസ്ഥാന സർക്കാർ ഇടപെട്ട് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തേക്ക് നീക്കിയത്.
ചെലവ് 4.57 കോടി
''പമ്പാ നവീകരണം അവസാന ഘട്ടത്തിലാണ്. പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ ചെളി കലർന്ന മണൽ ഏറെ ശ്രമകരമായാണ് നീക്കിയത്.
മന്ത്രി റോഷി അഗസ്റ്റിൻ,
ജലവിഭവ വകുപ്പ് മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |