കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പോട്ടുവച്ച ആശയം ഉൾക്കൊണ്ട് കേരള സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) നവബിരുദധാരികൾ സ്ത്രീധനത്തിനെതിരെ പ്രതിജ്ഞചെയ്തു. ഇന്നലെ ബിരുദദാന ചടങ്ങിൽ 386 പേർക്കും ചാൻസലർ കൂടിയായ ഗവർണർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തങ്ങളുടെ വിവാഹത്തിൽ ഒരുതരി പൊന്നോ പണമോ സ്ത്രീധനമായി നൽകില്ലെന്നും വാങ്ങില്ലെന്നും ഇവർ പ്രതിജ്ഞ ചൊല്ലി ബോണ്ട് ഒപ്പിട്ടുനൽകി.
സംസ്ഥാനത്ത് സ്ത്രീധനപീഡനങ്ങളും ആത്മഹത്യകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വൈസ് ചാൻസലർമാരുടെ സമ്മേളനത്തിൽ ഗവർണർ ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. സ്ത്രീധനം വാങ്ങില്ലെന്ന ബോണ്ട് എഴുതിനൽകുന്നവർക്കു മാത്രമേ ബിരുദം നൽകാവൂ എന്നായിരുന്നു ഗവർണറുടെ നിർദ്ദേശം. എല്ലാ സർവകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പനങ്ങാട്ടെ കുഫോസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ 50 പേർ പങ്കെടുത്തു. ബാക്കി വിദ്യാർത്ഥികൾ ഓൺലൈനായി പങ്കെടുത്താണ് സത്യപ്രതിജ്ഞചെയ്തത്. 9 പി.എച്ച്.ഡിക്കാരും ഇവരിൽ ഉൾപ്പെടുന്നു. വിവിധ കോഴ്‌സുകളിൽ ഒന്നാംറാങ്കോടെ പാസായ 32 വിദ്യാർത്ഥികൾക്കുള്ള ഗോൾഡ് മെഡലുകളും ബിരുദങ്ങളും ഗവർണർ നേരിട്ട് നൽകി.
സ്ത്രീധനവിരുദ്ധ സത്യവാങ്ങ്മൂലങ്ങൾ കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ ഗവർണർക്ക് കൈമാറി. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടർ ഡോ.സി.എൻ. രവിശങ്കർ, പരീക്ഷാകൺട്രോളർ ഡോ.പി. സുഭാഷ്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |