ചേലക്കര: പ്രളയവും മഹാമാരിയും പിടിച്ചുകുലുക്കിയെങ്കിലും ഓണവിപണി കീഴടക്കാൻ വ്യത്യസ്തവും പുതുമയേറിയതുമായ വർണവൈവിദ്ധ്യവുമാർന്ന ഡിസൈനുകളോടെ വസ്ത്രശേഖരവുമായി ഒരുങ്ങുകയാണ് കുത്താമ്പുള്ളി കൈത്തറി.
ആയിരത്തിലധികം തറികളും ചെറുതും വലുതുമായ നൂറ് കണക്കിന് വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ കുത്താമ്പുള്ളിയിലുണ്ട്. ഗുണനിലവാരമുള്ള നൂലിൽ വ്യത്യസ്ത ഡിസൈനുകളിൽ ഗ്രാമത്തിലെ ദേവാംഗനകൾ നെയ്‌തെടുത്ത വസ്ത്രങ്ങൾക്ക് മറുനാടിലും വിദേശത്തും ആവശ്യക്കാരേറെയാണ്. കൈത്തറി വസ്ത്രങ്ങൾക്ക് പുറമേ പവർലൂം വസ്ത്രങ്ങളും ഇവിടെ ലഭിക്കും. തമിഴ് നാട്ടിലെ പവർ ലൂം കമ്പനികളിൽ വ്യാപാരികൾ തെരഞ്ഞെടുത്ത ഗുണനിലവാരമുള്ള നൂലുകൾ കൊണ്ട് നെയ്ത് വാങ്ങുന്ന മികച്ച തരം വസ്ത്രങ്ങളുമുണ്ട് ധാരാളം. കൈത്തറി വസ്ത്രത്തെ അപേക്ഷിച്ച് വിലയും കുറവാണ്. കോടിക്കണക്കിന് രൂപയ്ക്ക് കച്ചവടം നടക്കാറുള്ള കുത്താമ്പുള്ളിയിൽ ഓണക്കച്ചവടത്തിന്റെ ചൂട് തുടങ്ങിയിട്ടേ ഉള്ളൂ. എങ്കിലും കുത്താമ്പുള്ളി കസവിന്റെ തനിമ തേടി മറുനാട്ടിൽ നിന്നും ആളുകളെത്തിത്തുടങ്ങി.
കസവ് ചേർത്തൊരുക്കിയ വേഷ്ടിക്കും സെറ്റുസാരിക്കും പ്രിയമേറെയാണ്. കമ്പവ് കള്ളികൾ ഉള്ളതും കരയിൽ കുഞ്ജലം പിടിപ്പിച്ച സാരികളും വൈവിദ്ധ്യമാർന്ന നിരവധി ഡിസൈനിലുള്ള പ്രിന്റഡ് സാരികളുടെ ശേഖരവും ഇപ്രാവശ്യത്തെ സവിശേഷതയാണ്. കുത്താമ്പുള്ളിയിലെ ഡബിൾ മുണ്ടുകൾക്കും ആവശ്യക്കാരേറെ. 200 മുതൽ 1,500 രൂപ വരെ വിലയുള്ള വേഷ്ടികളും 300 മുതൽ 20,000 വരെ വിലയുള്ള സാരികളും ലഭ്യമാണ്. ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് മറ്റുതരത്തിലുള്ള എല്ലാ തരം തുണികളും വിൽപ്പനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിൽപെട്ട് തൊഴിലില്ലാതെ ഏറെ യാതന അനുഭവിച്ചവരാണ് ഇവിടുത്തെ നെയ്ത്ത് തൊഴിലാളികൾ. കച്ചവടം നടത്താനാവാതെ കടകൾ അടച്ചിട്ട് പ്രതിസന്ധിയിലായവരാണ് ഇവിടത്തെ മിക്ക വ്യാപാരികളും. പ്രതീക്ഷകളെയെല്ലാം പൂവണിയിക്കുമെന്ന വിശ്വാസത്തിലാണ് ഈ ഗ്രാമമൊന്നാകെ ഓണത്തിനായി അണിഞ്ഞൊരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |