കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സി.ബി.ഐ അന്വേഷണം ഊർജ്ജിതമാകുന്നതിനിടെ, ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ തൊണ്ടിമുതലായ ബൈക്ക് കണ്ടെത്തി. കൊലക്കേസിലെ എട്ടാം പ്രതിയും പെരിയയിലെ ചുമട്ട് തൊഴിലാളിയുമായിരുന്ന വെളുത്തോളിയിലെ സുഭീഷ് സഞ്ചരിച്ചിരുന്ന ബൈക്കാണ്ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ, പിടികൂടിയ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് ഇന്നലെ വൈകുന്നേരം ബൈക്ക് കണ്ടെത്തിയത്.
സി.ബി.ഐയ്ക്ക് കൈമാറേണ്ട തൊണ്ടിമുതലുകളിൽ 12 വാഹനങ്ങളിൽ ബൈക്ക് മാത്രം കാണാതായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവിന്റെ നിർദ്ദേശ പ്രകാരം പൊലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം ബേക്കൽ പൊലീസ് സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മാറ്റിയ വാഹനങ്ങളുടെ കൂട്ടത്തിൽപ്പെട്ടുപോയോ എന്ന സംശയത്തിൽ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിസരം മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയിരുന്നു. ചട്ടഞ്ചാലിൽ ദേശീയപാതയ്ക്ക് അരികിൽ കൂട്ടിയിട്ട വാഹനങ്ങളുടെ ഇടയിലും പരിശോധിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്നപ്പോഴാണ് മറ്റു പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ അന്വേഷണം നടത്തിയത്. ഇതിനിടയിലാണ് ബൈക്ക് ഹൊസ്ദുർഗിൽ നിന്ന് കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന് വിട്ടുകൊടുത്ത വാഹനങ്ങൾ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ടിൽ) ഹാജരാക്കിയ ശേഷം റണ്ണിംഗ് കണ്ടീഷൻ ഇല്ലാത്തതിന്റെ പേരിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ വച്ചതാണെന്നാണ് നിഗമനം.
ബൈക്ക് ആരാണ് അവിടെ കൊണ്ടുവച്ചതെന്ന് അറിയില്ല. ഓടിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ വച്ചതായിരിക്കും. കണ്ടെത്തിയ ബൈക്ക് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ തന്നെയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് വിട്ടുകൊടുക്കും.സി.കെ. സുനിൽകുമാർ
ബേക്കൽ ഡിവൈ.എസ്.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |