ആലപ്പുഴ: പൂട്ടികിടക്കുന്ന പാതിരപ്പള്ളി എക്സൽ ഗ്ളാസ് ഫാക്ടറിയിലെ കുപ്പിയും യന്ത്രങ്ങളും ആക്രിസാധനങ്ങളും കടത്തിക്കൊണ്ടുപോകാൻ നടത്തിയ നീക്കം തൊഴിലാളികളും യൂണിയൻ നേതാക്കളും ചേർന്ന് തടഞ്ഞു. ഇന്നലെ രാവിലെ 10.30 മണിയോടെയാണ് യന്ത്രങ്ങൾ എടുക്കുന്നതിനായി അന്യസംസ്ഥാന തൊഴിലാളികളുമായി ഫാകടറിയിൽ ലോറി എത്തിയത്. കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ ലേലം ഉറപ്പിച്ചില്ലെന്ന് ഫാക്ടറി ലിക്വിഡേറ്റർ പറയുമ്പോഴും, ഫാക്ടറിയിലെ സാധനങ്ങൾ ആരും അറിയാതെ കടത്തികൊണ്ടുപോകാൻ മാനേജ്മെന്റ് നടത്തിയ ശ്രമമാണ് തൊഴിലാളികൾ തടഞ്ഞത്. പ്രദേശവാസികളായ തൊഴിലാളികളും മുഴുവൻ തൊഴിലാളി യൂണിയൻ നേതാക്കളും ഫാകടറിയിൽ എത്തിയാണ് സാധനങ്ങൾ കയറ്റുന്നത് ആദ്യം തടഞ്ഞത്. വിവരം അറിഞ്ഞ് കൂടുതൽ തൊഴിലാളികൾ എത്തിയതോടെ സംഘർഷാവസ്ഥയായി. മണ്ണഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി രംഗം ശാന്തമാക്കി. 2012 മുതൽ പൂട്ടി കിടക്കുന്ന ഫാക്ടറിയിലെ തൊഴിലാളികൾക്ക് പൂട്ടിയ മാസത്തെ ശമ്പളം ഉൾപ്പടെയുള്ള ആനൂകൂല്യം കൊടുക്കാതെ സ്ഥാപനത്തിൽ നിന്ന് ഒന്നും പുറത്തേക്ക് ഇറക്കില്ലെന്ന നിലപാടിൽ തൊഴിലാളികളും യൂണിയൻ നേതാക്കളും ഉറച്ചു നിന്നു. മൂന്ന് ദിവസത്തിനുള്ളിൽ കളക്ടറുടെ സാന്നിധ്യത്തിൽ തൊഴിലാളി യൂണിയൻ നേതാക്കളുമായി യോഗം ചേരാമെന്ന് നൽകിയ ഉറപ്പിനെ തുടർന്ന് ഉച്ചക്ക് ഒരുമണിയോടെ പ്രതിഷേധംഅവസാനിച്ചു. പ്രതിഷധത്തിന് ആർ.പ്രസാദ്, ടി.പി.ഷാജി(എ.ഐടി.യു.സി), രാജേഷ് ജോസഫ് (സി.ഐ.ടി.യു), പി.ജി.അനിൽ കുമാർ(ഐ.എൻ.ടി.യി.സി), എസ്.സന്തോഷ്(യു.ടി.യു.സി) എന്നിവർ നേത്യത്വം നല്കി. തൊഴിലാളികൾ നൽകിയിട്ടുള്ള കേസ് ദുർബലപ്പെടുത്താനുള്ള മാനേജ്മെന്റ് ശ്രമത്തിന്റെ ഭാഗമാണ് സാധനങ്ങൾ കടത്താൻ നടത്തിയ നീക്കമെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |