അടൂർ: ജനറൽ ആശുപത്രിക്ക് മുന്നിൽ റോഡരികിൽ നിന്ന യുവാവിനെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ അടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. വടക്കടത്തുകാവ് കിണറുവിളയിൽ ബിജോയ് തോമസ് (38) നാണ് പരിക്കേറ്റത്.തോളെല്ലിന് പരിക്കേറ്റ ബിജോയി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 11.15 നാണ് സംഭവം. രാത്രി 10.30 ഒാടെ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഡിവൈഡറിൽ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം റോഡരികിൽ നിൽക്കുമ്പോൾപാഞ്ഞെത്തിയ കാർ ഇടിക്കുകയായിരുന്നെന്ന് ബിജോയ് പറഞ്ഞു. ഒാടിക്കൂടിയവർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ബിജോയിയുടെ സുഹൃത്ത് സുബിന്റെ കാർ പറക്കോട് വച്ച് ഒരു ഓട്ടോറിക്ഷയിൽ തട്ടിയിരുന്നു . ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. ഇതിന്റെ പകപോക്കലാകാം കാർ ഇടിച്ചതിന് പിന്നിലെന്ന് കരുതുന്നു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സി.ഐ റ്റി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |