ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്‌സിലെ സ്വർണ മെഡൽ നേട്ടത്തിനു പിന്നാലെ ജാവലിൻ ത്രോ ലോക റാങ്കിംഗിലും നീരജ് ചോപ്രയ്ക്ക് നേട്ടം. ഒളിമ്പിക്‌സിനു മുമ്പ് 16-ാം റാങ്കിലായിരുന്ന നീരജ് 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് രണ്ടാം സ്ഥാനത്തേക്കുയർന്നത്. ടോക്യോയിൽ വമ്പന്മാരെ പിന്തള്ളി സ്വർണമണിഞ്ഞ 23-കാരനായ നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
1315 പോയിന്റോടെയാണ് നീരജ് രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത്. 1396 പോയിന്റുമായി ജർമ്മനിയുടെ യൊഹാന്നസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്. 2021-ൽ ഏഴു തവണ 90 മീറ്ററിലേറെ ദൂരം കണ്ടെത്തിയ താരമാണ് വെറ്റർക്ക് പക്ഷേ ടോക്യോയിൽ ഫൈനലിലെ ആദ്യ മൂന്ന് ശ്രമങ്ങൾക്കപ്പുറത്തേക്ക് കടക്കാനായില്ല.
ഫൈനലിൽ 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ ട്രാക്ക് ആന്റ് ഫീൽഡ് അത്‌ലറ്റെന്ന നേട്ടം സ്വന്തമാക്കിയത്. 2000-ലെ സിഡ്‌നി ഒളിമ്പിക്‌സിന് ശേഷം ഫൈനലിൽ സ്വർണ മെഡലിലേക്കുള്ള നാലാമത്തെ മികച്ച ദൂരമാണിത്.
പുരുഷ ജാവലിൻ ലോക അത്‌ലറ്റിക്‌സ് റാങ്കിംഗ് (ആഗസ്റ്റ് 10 വരെ)
1.യൊഹാന്നസ് വെറ്റർ- 1396 പോയിന്റ്
2. നീരജ് ചോപ്ര - 1315 പോയിന്റ്
3. മാർസിന്‍ ക്രുക്കോവ്‌സ്‌കി - 1302 പോയിന്റ്
4. യാക്കൂബ് വാഡ്ലെച്ച് - 1298 പോയിന്റ്
5. ജൂലിയൻ വെബർ - 1291 പോയിന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |