കൊല്ലം: ആശ്രാമം കുളങ്ങര വീട്ടിൽ സജീവിന്റെ ഭാര്യ ലീനയുടെ ഓർമ ദിവസമായിരുന്നു ഇന്നലെ. അപ്രതീക്ഷിതമായി വീട്ടിലെത്തിയ ആ മൂന്നു പേരെ വീട്ടുകാർ നിറകണ്ണുകളോടെ സ്വീകരിച്ചു. ലീന അവരിലൂടെ ജീവിക്കുന്നത് അടുത്തുകണ്ടപ്പോൾ ഓർമദിവസം നോവിന്റെ നനവുള്ളൊരു സന്തോഷ ദിനമായി.
ബിവറേജസ് കോർപ്പറേഷൻ യു.ഡി ക്ലർക്കും ബിവറേജസ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് സജീവ്. 2018 ആഗസ്റ്റ് 2ന് തലവേദനയെ തുടർന്നാണ് ഭാര്യ ലീനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം കലശലായതിനെ തുടർന്ന് പിറ്റേദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 12ന് മസ്തിഷ്ക മരണം സംഭവിച്ചു. ലീനയുടെ സഹോദരൻ സതീഷ്‌കുമാറും സജീവും അവയവദാന സമ്മതപത്രം നൽകി.
ലീനയിലൂടെ പുതുജീവൻ ലഭിച്ച ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി മോഹനൻ (63), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി റോബിൻസ് വർഗീസ് (38), തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് (33) എന്നിവരാണ് ഇന്നലെ ആശ്രാമത്തെ വീട്ടിലെത്തിയത്. ലീനയുടെ വൃക്കയും കരളുമാണ് മൂവരുടെയുംജീവൻ നിലനിറുത്തിയത്. ലീനയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും രക്തബന്ധത്തേക്കാൾ വലിയ ബന്ധമുള്ള മനസുകൾ വിതുമ്പി. അവളുടെ മരണമാണ് തങ്ങളുടെ ജീവനെന്ന യാഥാർത്ഥ്യം കണ്ണീരായപ്പോൾ അത് ലീനയ്ക്കുള്ള ആദരവും സ്നേഹവുമായി മാറി.
കഴിഞ്ഞ വർഷത്തെ ഓർമദിവസവും ഒത്തുചേരണമെന്ന് കരുതിയെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒന്നിക്കാനായില്ല. ലീനയുടെ കുടുംബത്തിൽ ഇനിയുള്ള എല്ലാ ചടങ്ങുകളിലും തങ്ങളുമുണ്ടാകുമെന്ന് വാക്ക് നൽകിയാണ് മൂവരും മടങ്ങിയത്. വാഹന ഷോറൂം ജീവനക്കാരൻ ആദർശ്, ബിരുദ വിദ്യാർത്ഥി അദ്വൈത് എന്നിവരാണ് ലീനയുടെ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |