കൊല്ലം: വിഴിഞ്ഞം അന്താരാഷ്ട്ര ടെർമിനലിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രൂ ചെയ്ഞ്ചിംഗിന് മാത്രം എത്തിയത് 347 കപ്പലുകൾ എന്നറിയുമ്പോഴാണ് കൊല്ലം തുറമുഖം നേരിടുന്ന അവഗണന ബോദ്ധ്യമാകുന്നത്.
വിദേശ കപ്പലുകളിൽ തൊഴിലാളികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതാണ് ക്രൂ ചെയ്‌ഞ്ചിംഗ്. കൊവിഡ് രൂക്ഷമായിരിക്കെ ക്രൂ ചെയ്ഞ്ചിംഗിനായി വിദേശ കപ്പലുകളുടെ തള്ളിക്കയറ്റമായിരുന്നു വിഴിഞ്ഞത്ത്. എമിഗ്രേഷൻ ഉൾപ്പെടയുള്ള നടപടിക്രമങ്ങളുടെ വേഗമാണ് കപ്പലുകളെ ആകർഷിച്ചത്. ഒരു വർഷം മാത്രം പഴക്കമുള്ള വിഴിഞ്ഞം തുറമുഖം ഈ നേട്ടം സ്വന്തമാക്കിയപ്പോൾ നൂറ്റാണ്ടുകളുടെ കഥ പറയാനുള്ള കൊല്ലം തുറമുഖം അവഗണിക്കപ്പെടുകയായിരുന്നു.
എമിഗ്രേഷൻ സംവിധാനം ആരംഭിച്ചാൽ തന്നെ കൊല്ലം തുറമുഖം രക്ഷപ്പെടും. തുറമുഖ വികസനത്തിനായി വാദിക്കാൻ ആരുമില്ലെന്നതാണ് കൊല്ലത്തിന്റെ ശാപം. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകുന്ന പ്രഖ്യാപനങ്ങൾക്ക് അപ്പുറത്തേക്ക് തുറമുഖ വികസനകാര്യം നീളുന്നില്ല. കോഴിക്കോട് ബേപ്പൂരിലും കൊച്ചിയിലും തുറമുഖ വികസനത്തിന് ശക്തമായ സമ്മർദ്ദമുണ്ട്. കഴിഞ്ഞ ദിവസം ബേപ്പൂരിൽ ചേമ്പർ ഒഫ് കൊമേഴ്‌സ് ഭാരവാവഹികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനെ കണ്ട് വികസന കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇക്കാര്യം മന്ത്രി തന്നെ ഫോട്ടോ ഉൾപ്പെടെ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
കസ്റ്റംസ് ഓക്കെയാണ്
കൊല്ലം തുറമുഖത്തുണ്ട് സുസജ്ജമായ ഒരു കസ്റ്റംസ് വിഭാഗം
ഒരു സൂപ്രണ്ട്, ഒരു ഇൻസ്പെക്ടർ നാല് ഹെഡ് ഹവീൽദാർമാർ
സ്വർണക്കടത്തും പിടികൂടിയ ചരിത്രവും
ബാർജുകൾ ഉൾപ്പെടെ 12 ചെറു കപ്പലുകൾ ഈ വർഷമെത്തി
60 കിലോമീറ്ററോളം വരുന്ന തീരദേശ പട്രോളിംഗ്
160 കിലോമീറ്റർ ചുറ്റളവിലെ റോഡ് പരിശോധന
ഓഫീസ് നിശബ്ദം
ചരക്കുകപ്പൽ ഗതാഗതത്തിന് 2017 ൽ ആരംഭിച്ച ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ചിനായി തുറന്ന ഓഫീസിന്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ഉപകരണങ്ങളൊക്കെ നശിച്ചു. പോർട്ട് ഓഫീസിനോട് ചേർന്നാണ് ഈ ഓഫീസ്. കസ്റ്റംസ് നടപടികൾ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു ലക്ഷ്യം.
.......................................
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പ്രത്യേക ശ്രദ്ധ തുറമുഖത്തിന് ആവശ്യമാണ്. സാഗർമാല പദ്ധതിയിൽപ്പെടുത്തി കൊല്ലം തുറമുഖ വികസനത്തിന് കൂടുതൽ ഫണ്ട് അനുവദിപ്പിക്കണം. അന്താരാഷ്ട്ര കപ്പൽ ചാലിനോട് തൊട്ടടുത്ത് കിടക്കുന്ന കൊല്ലം തുറമുഖത്ത് എമിഗ്രേഷൻ സംവിധാനം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകണം. ഈയിടെ നിർമാണം പൂർത്തിയാക്കിയ 101 മീറ്റർ നീളമുള്ള പുതിയ വാർഫിനും 187 മീറ്റർ നീളമുള്ള നിലവിലെ വാർഫിനും ഇടയിലെ ഗ്യാപ്പ് യോജിപ്പിച്ചാൽ ഒരേസമയം പാസഞ്ചർ കപ്പലുകൾക്കും കാർഗോ കപ്പലുകൾക്കും തുറമുഖത്ത് നങ്കൂരമിടാം. കൊല്ലം തുറമുഖം നേരിടുന്ന അവഗണന ജനങ്ങളിൽ എത്തിക്കാനുള്ള കേരളകൗമുദിയുടെ പ്രയത്നം അഭിനന്ദനമർഹിക്കുന്നു
അബു താഹിർ, കൊല്ലം മെട്രോപൊളിറ്റൻ റീജിയൺ ഫോറം
തുറമുഖ വികസനം യാഥാർത്ഥ്യമായാൽ ബിസിനസ് മേഖലയ്ക്ക് വലിയ ഉണർവുണ്ടാകും. കൊല്ലം ചേമ്പർ ഒഫ് കൊമേഴ്സ് ഇതിനായി രംഗത്തെത്തും. 2016 വരെ ട്രെയിൻ ഗതാഗതം ചരക്ക് നീക്കത്തിന് വലിയ അനുഗ്രഹമായിരുന്നു. ആന്ധ്രയിൽ നിന്ന് അരിയും മറ്റും എത്തിച്ചിരുന്നത് ട്രെയിൻ മാർഗമായിരുന്നു. വാഗൺ നിരക്ക് കൂടിയതോടെ ട്രെയിൻ ഉപേക്ഷിച്ച് ലോറിയിലേക്ക് മാറി. തുറമുഖ വികസനം സാദ്ധ്യമായാൽ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ എത്തിക്കാൻ കഴിയും
ഇ.എം.എസ്. മണി, പ്രസിഡന്റ്, ചേമ്പർ ഒഫ് കൊമേഴ്സ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |