മട്ടന്നൂർ: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ ചാലോട് ഇരിക്കൂർ പാതയോരത്ത് ചിത്രാരിയിൽ തലയുയർത്തിനിൽക്കുകയാണ് ചിത്രാരി ബംഗ്ളാവ്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിസ് കൗൺസിലിലും മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലും അംഗമായിരുന്ന കോൺഗ്രസ് നേതാവ് കെ.ടി. കുഞ്ഞിക്കമ്മാരൻ നമ്പ്യാർ 1943-ൽ ഇളയമകളുടെ പേരിൽ നിർമ്മിച്ച ഈ കെട്ടിടം അന്ന് മലബാർ പ്രദേശത്തുതന്നെ ഏറ്റവും മനോഹരവും പ്രൗഢിയുള്ളതുമായിരുന്നു.
നിറയെ അപൂർവം മാവിനങ്ങളും വൃക്ഷങ്ങളും നിറഞ്ഞ വിശാലമായ പറമ്പിൽ നിൽക്കുന്ന ഈ വീട് ദേശീയ പ്രസ്ഥാനം സജീവമായിരുന്ന കാലത്ത് നിരവധി ചർച്ചകളുടെ കേന്ദ്രമായിരുന്നു. മദ്രാസ് മന്ത്രിമാരായിരുന്ന കോഴിപ്രത്ത് മാധവമേനോൻ, ഗോപാൽ റെഡ്ഡി, സർദാർ കെ.എം. പണിക്കർ, പുത്തേഴത്ത് രാമൻ മേനോൻ തുടങ്ങി നിരവധിപ്പേർ ഇവിടെ വന്ന് രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്തിരുന്നു. 1923-ൽ മലബാറിലെ ഭൂവുടമകളെ പ്രതിനിധാനം ചെയ്താണ് മദ്രാസ് നിയമസഭയിൽ കുഞ്ഞിക്കമ്മാരൻ നമ്പ്യാർ അംഗമായത്. വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സ് സ്ഥാപകനായ എ.കെ. കാദർകുട്ടി ഇദ്ദേഹത്തോടപ്പം ഇതേ നിയമസഭയിൽ അംഗമായിരുന്നു.
1915 മുതൽ 1980 വരെ ഡിസ്ട്രിക്ട് ബോഡ് അംഗവും ചിറക്കൽ താലൂക്ക് ബോർഡ് അംഗവുമായിരുന്നു. മദ്രാസ് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ഇദ്ദേഹം ചേർന്നെങ്കിലും കൂടാളി താഴത്ത് വീട്ടിന്റെ കാരണവർ സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തി കോൺഗ്രസിൽ സജീവമായി. 1928-ൽ ജവാഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ മുന്നണിയിലുണ്ടായിരുന്നു ഇദ്ദേഹം. 1945-ൽ കൂടാളി ഹൈസ്കൂൾ സ്ഥാപിച്ചതും ഇദ്ദേഹമാണ്. സ്വന്തം നിലയിൽ വീട്ടിൽ സാഹിത്യസമ്മേളനങ്ങളിലടക്കം പങ്കെടുക്കാനെത്തുന്ന അതിഥികളെ താമസിപ്പിക്കാനാണ് വീടിനോട് ചേർന്ന് ബംഗ്ലാവ് പണികഴിപ്പിച്ചത്. നാട്ടുകാർ ഇതിനെ ചിത്രാരി ബംഗ്ലാവ് എന്ന് വിളിക്കുകയായിരുന്നു. 1955-ൽ 67-ാം വയസ്സിലാണ് കുഞ്ഞിക്കമ്മാരൻ നമ്പ്യാർ മരിച്ചത്. 1939-ൽ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, കുഞ്ഞിക്കമ്മാരൻ നമ്പ്യാരുടെ അനന്തരവനാണ്. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി എ.സി. കണ്ണൻ നായരുടെ കാരണവർ ഏച്ചിക്കാനത്തെ എ.സി. കോരൻ നായരുടെയും മീനാക്ഷിയമ്മയുടെയും മകനായ കുഞ്ഞിരാമൻ നമ്പ്യാർ വിദ്വാൻ പി. കേളുനായരുടെ രാഷ്ട്രീയശിഷ്യൻ കൂടിയാണ് . ഉപ്പുസത്യാഗ്രഹത്തിലടക്കം പങ്കെടുത്ത് അറസ്റ്റിലായിട്ടുമുണ്ട് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |