കൂത്തുപറമ്പ്: മറ്റുള്ളവർ വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അഞ്ചരക്കണ്ടി പുഴയുടെ കാവലാളാവുകയാണ് വേങ്ങാട് സ്വദേശി എം.സി.പ്രദീപൻ. ദയരോത്ത് പാലത്തിന് സമീപത്ത് നിന്നാണ് പ്രദീപൻ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ചെറുപ്പം മുതലെ പുഴയോടുള്ള കമ്പമാണ് വേങ്ങാട് സ്വദേശി എം.സി. പ്രദീപനെ പരിസ്ഥിതി സ്നേഹിയാക്കി മാറ്റിയത്.
പുഴയിലൂടെ മാലിന്യങ്ങൾ ഒഴുകി നടക്കുന്നത് കണ്ടുനിൽക്കാൻ പ്രദീപന് സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് മാലിന്യങ്ങൾ നീക്കാനുള്ള ശ്രമങ്ങളുമായി പ്രദീപൻ രംഗത്തെത്തുന്നത്. നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന കവുങ്ങ്, മുള, കയർ എന്നിവയാണ് മാലിന്യശേഖരത്തിനുള്ള വസ്തുക്കൾ. പുഴക്ക് കുറുകെ മുളയും കവുങ്ങും കെട്ടിയിട്ടാണ് മാലിന്യം ശേഖരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പികളും, തെർമ്മോകോളുകളും മറ്റും തങ്ങി നിൽക്കുന്നതിന് മൂന്ന് ലെയറായി കെട്ടിയിടുമെന്നാണ് പ്രദീപൻ പറയുന്നത്. ടൈൽസ് പണിക്കാരനായ പ്രദീപൻ ഒഴിവുസമയങ്ങളിലാണ് മാലിന്യം ശേഖരിക്കുന്നത്. മക്കളും, സുഹൃത്തുക്കളും സഹായത്തിനെത്തും.
മഴക്കാലം കഴിയുമ്പോഴേക്കും കുന്നോളം മാലിന്യമാണ് പ്രദീപൻ ശേഖരിക്കുന്നത്. എന്നാൽ ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ സംവിധാനമില്ലാത്തത് പ്രശ്നമാണെന്ന് ഇദ്ദേഹം പറയുന്നു.
നേരത്തെ മണക്കായി പുഴയിലൂടെ ഒഴുകി എത്തുന്ന മാലിന്യങ്ങൾ കീഴല്ലൂർ ഡാമിലാണ് അടിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഡാമിൽ മാലിന്യങ്ങൾ കുറവാണെന്ന് ഇദ്ദേഹം പറയുന്നു. വർഷം തോറും ടൺ കണക്കിന് മാലിന്യമാണ് പുഴയിലൂടെ ഒഴുകി എത്തുന്നത്. പ്രകൃതിക്ക് ഏറെ ദോഷം വരുത്തുന്ന മാലിന്യം നീക്കം ചെയ്യാനുള്ള പ്രദീപിന്റെ ശ്രമം ഇതിനകം പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |