ന്യൂഡൽഹി: കൊവിഡ് തീർത്ത പ്രതിസന്ധിയിൽ 139 കോടി ഭാരത ജനതയ്ക്ക് പ്രതീക്ഷയും ആത്മാഭിമാനവും പകർന്ന് നാളെ 75-ാം സ്വാതന്ത്ര്യ ദിനം. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ദേശീയ പതാകയുയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യം ആദ്യം, എപ്പോഴും ആദ്യം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് കഴിഞ്ഞ വർഷത്തേതുപോലെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുമ്പോൾ 21 ആചാര പീരങ്കി വെടികൾ മുഴങ്ങും. തുടർന്ന് ഹെലികോപ്ടറുകൾ പുഷ്പവൃഷ്‌ടി നടത്തും. രാജ്യത്തെ അഭിസംബോധന ചെയ്‌ത് ശേഷം പ്രധാനമന്ത്രി ബലൂണുകൾ പറത്തും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പൂർത്തിയാക്കേണ്ട പദ്ധതികളും പ്രഖ്യാപിച്ചേക്കും.
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങളെ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന ചടങ്ങിന് വിശിഷ്ടാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നടത്തുന്ന വിരുന്നിലും അവർ പങ്കെടുക്കും. സ്വാതന്ത്ര്യദിന പരിപാടികൾക്കു മാത്രമായി പ്രതിരോധ മന്ത്രാലയം indianidc2021.mod.gov.in എന്ന വെബ്സൈറ്റ് ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ എംബസികളുടെ ആഭിമുഖ്യത്തിൽ വിദേശരാജ്യങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കും.
വിവിധ മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, പെയിന്റിംഗ്, നൃത്ത മത്സരങ്ങൾ തുടങ്ങിയവും സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്ര കായിക മന്ത്രാലയം രാജ്യത്തെ 75 കേന്ദ്രങ്ങളിൽ ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ സംഘടിപ്പിച്ചു. ഡൽഹിയിൽ കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ ഉദ്ഘാടനം ചെയ്‌തു. ഗാന്ധി ജയന്തിയായ ഒക്‌ടോബർ രണ്ടുവരെ പരിപാടി നീണ്ടുനിൽക്കും.
ആസാദി കാ അമൃത്
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ കീഴിൽ രാജ്യമെമ്പാടും വിവിധ പരിപാടികൾ നടക്കും. ഇക്കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി ഗുജറാത്തിൽ തുടക്കമിട്ട ആസാദി കാ അമൃത് മഹോത്സവിൽ 2023 ആഗസ്റ്റ് 15വരെ നീണ്ടു നിൽക്കുന്ന പരിപാടികളാണുള്ളത്. കേന്ദ്ര സാസ്കാരിക മന്ത്രാലയമാണ് മുഖ്യസംഘാടകർ.
ആസാദി കാ സഫർ ആകാശവാണി കെ സാഥ് എന്ന പേരിൽ ആകാശവാണി സ്വാതന്ത്ര്യസമര പോരാളികളെക്കുറിച്ച് 16മുതൽ പ്രത്യേക പരിപാടി പ്രക്ഷേപണം ചെയ്യും. സ്വാതന്ത്ര്യദിന ചരിത്രത്തിന്റെ പ്രധാന്യം ചൂണ്ടിക്കാണിക്കുന്ന അഞ്ച് മിനിട്ട് ക്യാപ്‌സൂൾ പരിപാടിയും 16 മുതൽ സംപ്രേക്ഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |