ശ്രീനഗർ: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്
ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതി സുരക്ഷാസേന തകർത്തു. 15 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിൽ ഒരു പാക് ഭീകരനെ കൊലപ്പെടുത്തിയതായി കാശ്‌മീർ സോൺ പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ ഉൾപ്പെടെ വൻ ആയുധശേഖരവും കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ബി.എസ്.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. വെള്ളിയാഴ്ചയും തുടർന്ന വെടിവയ്പിൽ രണ്ട് പ്രദേശവാസികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പ്രദേശത്ത് പൊലീസ് ഉപയോഗിച്ച രണ്ട് ഡ്രോണുകൾ ഭീകരർ വെടിവച്ചിട്ടു.
ദേശീയ പാതയിൽ വലിയ ആക്രമണം നടത്താനാണ് ഭീകരർ ലക്ഷ്യമിട്ടത്. സമയോചിതമായ ഇടപെടലിലൂടെ പദ്ധതി തകർക്കാൻ സാധിച്ചുവെന്ന് കാശ്മീർ പൊലീസ് ഐ.ജി വിജയ് കുമാർ പറഞ്ഞു.
കാശ്‌മീരിലെ കുൽഗാം ജില്ലയിൽ ഭീകരൻ ഒളിച്ചിരുന്ന കെട്ടിടത്തിൽ തെരച്ചിൽ തുടരുകയാണ്. രണ്ട് ഭീകരർ ഇപ്പോഴും കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |