മാള: ഇഴ പൊട്ടിയ ജീവിതവുമായി ഖാദി മേഖലയിലെ തൊഴിലാളികൾ ദുരിതപ്പെരുമഴയിൽ നനഞ്ഞ് ഓണക്കാലത്തേക്ക്. മാള പൂപ്പത്തിയിലെ ഖാദിയുടെ കാവി മുണ്ട് നെയ്ത്ത് ശാലയിലെ 63 കാരിയായ പുഷ്പയടക്കമുള്ള നാല് പേർക്കാണ് ഓണം അനിശ്ചിതാവസ്ഥ സൃഷ്ടിക്കുന്നത്. 20 പേർക്ക് വരെ നെയ്ത്ത് നടത്താവുന്ന ഈ കേന്ദ്രത്തിൽ ഇന്ന് കൂലി കുറവായതോടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.
പൊയ്യ സ്വദേശി പുഷ്പ 12ാം വയസിൽ തുടങ്ങിയതാണ് നെയ്ത്ത്. ഐഷയ്ക്കും പതിറ്റാണ്ടായി നെയ്ത്താണ് ജോലി. ബസ് സർവീസ് ഇല്ലാത്തതിനാൽ അഞ്ച് കിലോമീറ്റർ ദൂരം നടന്നാണ് ജോലിയ്‌ക്കെത്തുന്നത്. നെയ്ത്ത് കേന്ദ്രത്തിലും വീട്ടിലിരുന്നുമായി ശരാശരി 11 മണിക്കൂർ നല്ല വേഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് പ്രതിമാസം ലഭിക്കുന്നത് 7,000 രൂപയാണ്. അതിൽ പകുതി മാത്രമേ അതാത് മാസം ലഭിക്കൂ. ശേഷിക്കുന്ന തുക പിന്നീട് വല്ലപ്പോഴുമായി ലഭിക്കും. ഒരു തൊഴിലാളി ദിവസവും കൂടിയത് മൂന്ന് മുണ്ട് വരെ നെയ്യും.
ഇതോട് അനുബന്ധിച്ച് മറ്റൊരു കെട്ടിടത്തിൽ നൂൽ ഉൽപ്പാദന കേന്ദ്രവും ഇവിടെയുണ്ട്. 17 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഒരു തൊഴിലാളി ദിവസവും ശരാശരി 100 കഴി വരെ നൂൽ ഉൽപ്പാദിപ്പിക്കും. തണുത്ത കാലാവസ്ഥയിൽ ഏറെ പ്രയാസമാണ് ഈ ജോലികൾ. 1982 ഒക്ടോബർ 16 ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനാണ് പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയിൽ ഖാദി ബോർഡിന്റെ നെയ്ത്തുശാല ഉദ്ഘാടനം ചെയ്തത്.
ആദ്യകാലങ്ങളിൽ ശുപാർശ പ്രകാരമായിരുന്നു ജോലി ലഭിച്ചിരുന്നത്. നാട്ടുകാരായ സ്ത്രീകൾക്ക് ജോലി ലഭിക്കുന്നതിനായാണ് ഖാദി ബോർഡ് സ്ഥാപനം തുടങ്ങിയത്. പ്രതിസന്ധിയിലായതോടെ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ തൊഴിലുറപ്പ് മേഖലയിലേക്ക് അടക്കം പോയതോടെ ഖാദി ഭവന്റെ പ്രവർത്തനം ശോഷിച്ചു. ഈ സ്ഥലവും കാടുകയറിയ നിലയിലാണ്.
ഓണത്തിന് വലിയ പ്രതീക്ഷകളൊന്നും ഇല്ല. കച്ചവടം കുറവാണ്. ശരാശരി 40 മുണ്ട് നെയ്താൽ 3,800 രൂപ മാസം ലഭിക്കും. ബാക്കി പിടിക്കുന്ന അത്രയും തുക പിന്നീട് വല്ലപ്പോഴും ലഭിക്കും. മിനിമം കൂലി ഉള്ളതുകൊണ്ടാണ് എന്തെങ്കിലും ലഭിക്കുന്നത്. പുതിയ തലമുറയിലെ ആരും ഈ മേഖലയിലേക്ക് വരുന്നില്ല.
- ഐഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |