ചങ്ങനാശേരി: മയക്കുമരുന്നു ഗുളികയുമായി മന്ദിരം കവലയിൽ നിന്ന് യുവാക്കളെ കോട്ടയം എക്‌സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സൂരജിന്റെ നേതൃത്വത്തിൽ പിടികൂടി. തെള്ളകം സ്വദേശി കാട്ടുക്കുന്നേൽ രഞ്ചു (31), പെരുമ്പായിക്കാട് സ്വദേശി ചിറ്റിനിക്കാലായിൽ ലിജുമോൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ പ്രത്യേക കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാനസികരോഗികൾക്ക് വിതരണം ചെയ്യുന്ന മാരകശേഷിയുള്ള നിട്രാസെപ്പാം 100 ഗുളികകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇവർ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
സ്‌കൂൾ കോളേജ് കുട്ടികൾക്ക് 6 രൂപ വിലയുള്ള ഗുളിക 100 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. എക്‌സൈസ് ഷാഡോ ടീം അംഗങ്ങളായ മാമ്മൻ ശാമുവേൽ, പി ആർ രതീഷ് എന്നിവർ ആഴ്ചകളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഫേസ്ബുക്കിൽ പരിചയപ്പെട്ട മെഡിക്കൽ ഷോപ്പിലെ യുവതിയുമായി പ്രണയം നടിച്ചാണ് ഗുളിക കൈക്കലാക്കിയതെന്നാണ് ഇവർ പറഞ്ഞത്. ഇതിനു പിന്നിലുള്ളവരെ ഉടനെ പിടികൂടുമെന്ന് അധികൃതർ പറഞ്ഞു. ഒരു ഗുളിക കഴിച്ചാൽ 7 മണിക്കൂർ വരെ ലഹരിയിലായിരിക്കും. വാഹനപരിശോധനയിൽ പിടിക്കപ്പെടില്ലെന്നതിനാൽ വിദ്യാർത്ഥികൾ വ്യാപകമായി നിട്രാസെപ്പാം ഉപയോഗിച്ചുവരുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |