തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ പലർക്കും ജോലി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെ, റാങ്ക് ലിസ്റ്റുകളുടെ വലിപ്പം വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കം. ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മിഷനെ നിയമിച്ചിട്ടുണ്ടെന്നും, അന്തിമ തീരുമാനം പി.എസ്.സി കൈക്കൊള്ളുമെന്നും എച്ച്. സലാമിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി
റാങ്ക് ലിസ്റ്റിൽ പ്രതീക്ഷിത ഒഴിവുകളേക്കാൾ വളരെയധികം ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നത് ചില ചൂഷണങ്ങൾക്കും അനഭിലഷണീയമായ പ്രവണതകൾക്കും വഴിവയ്ക്കുന്നത് പരിഗണിച്ചാണ് നടപടി. പി.എസ്.സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകൾ, അതിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകൾ തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ചിരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങൾ പാലിച്ചാണ് പി.എസ്.സി നിയമന ശുപാർശകൾ നൽകിവരുന്നത്. അതിനാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭിക്കാറില്ല.
നിലവിൽ
മുൻ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ശുപാർശയുടെ എണ്ണമോ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുവരെ ലഭിച്ച ഒഴിവുകളുടെ എണ്ണമോ ഏതാണോ വലുത് അത് ഒരു വർഷത്തെ സാദ്ധ്യതാ നിയമനങ്ങളുടെ എണ്ണമായി കണക്കാക്കി അതിന്റെ മൂന്നിരട്ടി ഉദ്യോഗാർത്ഥികളെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തും
കെ.എസ് ആൻഡ് എസ്.എസ് .ആർലെ 14 ഇ പ്രകാരം റാങ്ക് പട്ടികയിൽ ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള റിസർവേഷൻ ക്വാട്ടയുടെ അഞ്ച് മടങ്ങ് ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ഉപപട്ടിക തയ്യാറാക്കും
നരേന്ദ്രൻ കമ്മിഷന്റെ അന്വേഷണത്തിൽ സർക്കാർ ഉദ്യോഗസ്ഥരിൽ സംവരണ വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിദ്ധ്യം കിട്ടിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് സപ്ലിമെന്ററി ലിസ്റ്റിന്റെ എണ്ണം കൂട്ടാൻ നിർദ്ദേശിച്ചത്
കൂടാതെ ഓരോ സംവരണ സമുദായത്തിനും മതിയായ ഉദ്യോഗാർത്ഥികൾ ഇല്ലാതെ വന്നാൽ എൻ.സി.എ ( നോ കാൻഡിഡേറ്റ് അവൈലബിൾ ) എന്നു കണക്കാക്കി പുതിയ നിയമനം നടത്തണം
ഇനി
ഓരോ തസ്തികയിലേക്കുമുള്ള സംവരണ പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ എണ്ണം മാത്രം കുറയ്ക്കുന്നതിന് പകരം മെയിൻ ലിസ്റ്റിലെ മൂന്ന് മടങ്ങ് എന്നത് കുറച്ച ശേഷം അതിന് ആനുപാതികമായി സംവരണ ലിസ്റ്റും ചുരുക്കാൻ സാദ്ധ്യത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |