കണ്ണൂർ: ജില്ലാഭരണകൂടം നടത്തുന്ന കണ്ണൂർ ഷോപ്പി പ്രദർശന വിപണനമേളയ്ക്ക് ടൗൺ സ്ക്വയറിൽ തുടക്കമായി. പട്ടിക വർഗ മേഖലയിലെ കുടുംബശ്രീ ഉത്പന്നങ്ങൾ, ആറളം ഫാം ഉത്പന്നങ്ങൾ, ആദിവാസി മേഖലയിലെ തനത് ഉത്പന്നങ്ങൾ എന്നിവയാണ് ഇവിടെയൊരുക്കിയത്. വസ്ത്രങ്ങൾ, വിവിധ തരം കറിപൊടികൾ, അച്ചാറുകൾ, ചിരട്ട ഉത്പന്നങ്ങൾ, ആറളം ഫാം ആദി കുടകൾ, പലഹാരങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. ആറളം ഫാം കോർപറേഷന്റെ കീഴിൽ വിവിധ നടീൽ വസ്തുക്കൾ, മൂല്യവർധിത ഉത്പന്നങ്ങൾ, ഉദ്യാന സസ്യങ്ങൾ എന്നിവയുമുണ്ട്. നടീൽ വസ്തുക്കൾ വാങ്ങാനാണ് ഏറ്റവും കൂടുതലാളുകളെത്തുന്നത്. പേരക്ക, നാരങ്ങ, റംബൂട്ടാൻ, പ്ലാവ്, മാവ് തുടങ്ങി വിവിധയിനം നടീൽ വസ്തുക്കൾ ലഭ്യമാണ്.
പൊലീസ് മൈതാനത്ത് കൈത്തറി വസ്ത്ര പ്രദർശന വിപണനമേളയും കേരള ദിനേശിന്റെ ഓണം വിപണനമേളയും ആരംഭിച്ചു. ബെഡ്ഷീറ്റ്, കോട്ടൺ, ലിനൻ ഷർട്ടുകൾ, കുടകൾ, ഭക്ഷ്യ ഉത്പന്നങ്ങളായ തേങ്ങാപ്പാൽ, തേങ്ങാചിപ്‌സ്, തേങ്ങാപ്പൊടി, വെർജിൻ കോക്കനട്ട് ഓയിൽ, ജാം, സ്‌ക്വാഷ്, അഗ്മാർക്ക് കറിപ്പൊടികൾ, മസാലപ്പൊടികൾ, അച്ചാറുകൾ എന്നിവ പ്രത്യേക വിലക്കിഴിവിൽ ഇവിടെ നിന്നും വാങ്ങാം. ജില്ലയിലെ വിവിധ കൈത്തറി ഗ്രാമങ്ങളിൽ നിന്നുമുള്ള നിരവധി സ്റ്റാളുകളുമുണ്ട്.
ഖാദിക്ക് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഖാദി ഓണം മേള കണ്ണൂർ സർവകലാശാല താവക്കര ആസ്ഥാനത്ത് തുടങ്ങി. സപ്ലൈകോ ഓണം ജില്ലാ മേള പൊലീസ് സഭാഹാളിലാണ് പ്രവർത്തിക്കുന്നത്. സപ്ലൈകോ ഉത്പന്നങ്ങളും ഹോർട്ടി കോർപ്പിന്റെ പച്ചക്കറികളും സ്റ്റേഷനറി ഉത്പന്നങ്ങളുമാണ് മേളയിൽ ഉള്ളത്. ഒരു കാർഡിന് അര ലിറ്റർ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള 13 സാധനങ്ങൾ സബ്‌സിഡി നിരക്കിൽ പൊലീസ് സഭാഹാളിൽ ആരംഭിച്ച മേളയിൽ ലഭിക്കും.
സ്റ്റേഷനറി ഉത്പന്നങ്ങൾക്ക് വിപണി വിലയെക്കാൾ അഞ്ചുമുതൽ മുപ്പത് ശതമാനം വരെ വിലക്കുറവുണ്ട്. ശബരി ഉത്പന്നങ്ങൾ സർക്കാർ വിലയിലും ലഭിക്കും. അരക്കിലോ മുളകിന് 38 രൂപയും, പഞ്ചസാര കിലോയ്ക് 23.50 രൂപയും, കുറുവ അരി കിലോ 25 രൂപയും, വെളിച്ചെണ്ണ അരലിറ്ററിന് 46 രൂപയുമാണ് ഈടാക്കുക. ഓണാഘോഷത്തോടനുബന്ധിച്ച് കെ.ടി.ഡി.സി നാളെ ലൂംലാന്റിൽ പായസംമേള സംഘടിപ്പിക്കുന്നുണ്ട്. 20 വരെയാണ് ഓണം മേളകളെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |