തിരുവനന്തപുരം: കേരള ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ മുഹമ്മദ് നൂഹ് മാൻ, അബ്ദുൾ സമദാനി, മുഹമ്മദ് നജീം എന്നിവരാണ് അറസ്റ്റിലായത്. പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് തെളിയിക്കപ്പെട്ടതായി പൊലീസ് അറിയിച്ചു. ബാങ്കിലെ എ.ടി.എമ്മിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയറിന്റെ പഴുതുകൾ മുതലെടുത്ത് ഹാക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. കമ്പ്യൂട്ടർ പ്രൊഫഷണലുകളുമായ ഇവർ എ.ടി.എം ഹാക്ക് ചെയ്യാൻ പരിശീലനം നേടിയതിന്റെയും പരീക്ഷണങ്ങൾ നടത്തിയതിന്റെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കേരള ബാങ്കിന്റെ ചിപ്പ് രഹിതമായ എ.ടി.എം കാർഡിലെയും ബാങ്ക് സോഫ്റ്റ്വെയറിലെയും പഴുതുകൾ മുതലെടുത്തായിരുന്നു തട്ടിപ്പ്. ദേശസാൽകൃത ബാങ്കുകളുൾപ്പെടെ മിക്ക ബാങ്കുകളും ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡുകളാണ് ഉപയോഗിക്കുന്നതെങ്കിലും കേരള ബാങ്കിൽ എ.ടി.എമ്മിൽ സ്ട്രിപ്പ് ഘടിപ്പിച്ച എ.ടി.എമ്മാണുള്ളത്. കേരള ബാങ്കിന്റെ വ്യാജ എ.ടി.എം കാർഡുകൾ തയ്യാറാക്കിയ സംഘം സോഫ്റ്റ് വെയറുകളുടെ പഴുതുകളും മുതലെടുക്കുകയായിരുന്നു. പണം പിൻവലിക്കാനായി കാർഡ് ഇട്ടാൽ മെഷീനിലെ സ്വിച്ചെന്ന സോഫ്റ്റ്വെയർ കാർഡ് റീഡ് ചെയ്യും. അതിന് ശേഷം പണം പിൻവലിക്കണമെന്ന ഇടപാടുകാരന്റെ ആവശ്യം പണം ഇടപാടുകളുടെ ചുമതലയുള്ള നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയെ അറിയിക്കും. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചശേഷം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ എ.ടി.എം മെഷീൻ മുഖേന പണം കൈമാറും. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ എ.ടി.എം നൽകിയ പണം ഇടപാടുകാരന്റെ ബാങ്കിൽ നിന്ന് തിരിച്ചുപിടിക്കും തട്ടിപ്പിന് പിടിയിലായ ഹാക്കർമാർ പേമെന്റ് കോർപ്പറേഷനിൽ നിന്ന് ബാങ്കിലേക്ക് പണം പിൻവലിച്ചത് സംബന്ധിച്ച സന്ദേശം പോകാതെ സോഫ്റ്റ്വെയറിൽ ബ്ളോക്ക് ചെയ്താണ് തട്ടിപ്പ് നടത്തിയത്. എ.ടി.എമ്മുകളിൽ നിന്ന് പണം തുടർച്ചയായി ഇവർ പിൻവലിച്ചിരുന്നെങ്കിലും സോഫ്റ്റ്വെയർ ഹാക്ക് ചെയ്തതിനാലാണ് ബാങ്കുകാർ കൊള്ള അറിഞ്ഞിരുന്നില്ല. എ.ടി.എമ്മിൽ നിന്ന് ഹാക്കർമാർ പിൻവലിച്ച പണം പേയ്മെന്റ് കോർപ്പറേഷന് ബാങ്കിൽ നിന്ന് തിരികെ ലഭിക്കാതായപ്പോൾ പേയ്മെന്റ് കോർപ്പറേഷൻ പണം പിൻവലിച്ചതിന്റെ തെളിവുകൾ കേരള ബാങ്കിനെ ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് തട്ടിപ്പ് ബാങ്കുകാർക്ക് സ്ഥിരീകരിക്കാനായത്. തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷൻ ചുമതല വഹിക്കുന്ന കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായരും സംഘവും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്. കേരള ബാങ്കിന്റെ മൂന്ന് എ.ടി.എമ്മുകളിൽ നിന്നായി രണ്ടേ മുക്കാൽ ലക്ഷം രൂപയാണ് തട്ടിയെടുത്തതായാണ് പരാതിയെങ്കിലും കൂടുതൽ പണം നഷ്ടപ്പെട്ടിട്ടുണ്ടാകാനാണ് സാദ്ധ്യതയെന്ന് പൊലീസ് കരുതുന്നു.
കേരള ബാങ്കിന്റെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്താലേ കണക്കുകൾ വ്യക്തമാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |