SignIn
Kerala Kaumudi Online
Friday, 26 April 2024 2.13 AM IST

രണ്ടുവയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ് അമ്മയും അമ്മൂമ്മയും മരിച്ചു

kovalam
ഷോക്കേറ്റ് മരിച്ച നീതു, മാതാവ് ഹേന

തിരുവനന്തപുരം: കോവളത്ത് വാടകവീടിന്റെ ഇലക്ട്രിക് മീറ്ററിൽ നിന്നുള്ള എർത്ത് വയറിൽ നിന്ന് ഷോക്കേറ്റ രണ്ടുവയസുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ദാരുണാന്ത്യം. രണ്ടുവയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവല്ലം-കരുമം റോഡിൽ മടത്തുനട പറവുമേൽവിളാകം മൂലയിൽകടവ് പറമ്പിൽ വീട്ടിൽ എം.എൻ.ആർ.എ 135ൽ വാടകയ്ക്ക് താമസിക്കുന്ന കമലേശ്വരം സ്വദേശി ചന്തുനുവിന്റെ ഭാര്യ നീതു (28), നീതുവിന്റെ അമ്മയും മോഹനൻനായരുടെ ഭാര്യയുമായ ഹേന (49) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 11.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം. കാലപ്പഴക്കം ചെന്ന വയറിംഗ് സംവിധാനമാണ് വീട്ടിലേത്. ഓട് മേഞ്ഞ വീടിന്റെ ചുമരിലെ ഇലക്ട്രിക് മീറ്ററിൽ നിന്നുള്ള എർത്ത് വയറിന്റെ പലഭാഗവും ദ്രവിച്ച നിലയിലായിരുന്നു. വീടിന്റെ ചുമരിനോട് തൊട്ടുചേർന്ന് മതിലാണ്. ഇവിടെ നീതുവിന്റെ ഇളയമകൻ പ്രണവ് (കാശി) കളിക്കുന്നതിനിടയിൽ മണ്ണിൽക്കിടന്ന ദ്രവിച്ച എർത്ത് കമ്പിയിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.

നിലവിളി കേട്ട് അടുക്കളയിൽ ജോലിയിലായിരുന്ന നീതു ഓടിയെത്തി മകനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകടത്തിൽപെട്ടു. ഇവരുടെ നിലവിളി കേട്ടാണ് ഹേനയും ഓടിയെത്തിയത്. രണ്ടുപേരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവർക്കും ഷോക്കേൽക്കുകയായിരുന്നു. അതിനിടെ പ്രണവ് രക്ഷപ്പെട്ടു. പ്രണവിന്റെ ജ്യേഷ്ഠൻ ഏഴുവയസുകാരനായ പ്രയാഗിന്റെ നിലവിളി കേട്ടാണ് സമീപവാസികൾ സംഭവം അറിയുന്നത്. പ്രദേശവാസികളായ ഉദയകുമാർ, സുരേഷ് എന്നിവർ മുള ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കെ.എസ്.ഇ.ബി ജീവനക്കാരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ലം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. നിഖിൽ മോഹനാണ് മരണപ്പെട്ട ഹേനയുടെ മറ്റൊരു മകൻ. വലതുകൈയ്ക്ക് പൊള്ളലേറ്റ പ്രണവിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം വീട്ടിലെത്തിച്ചു. കൂലിപ്പണിക്കാരാണ് ചന്തുനുവും മോഹനൻ നായരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.