പ്യോങ്‌യാങ്: ടോക്യോ ഒളിമ്പിക്സ് സമാപിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ മത്സരങ്ങൾ ആദ്യമായി സംപ്രേഷണം ചെയ്ത് ഉത്തര കൊറിയ. ഒളിമ്പിക്സിൽ ജൂലായ് 21ന് നടന്ന ബ്രിട്ടനും ചിലിയും തമ്മിലുള്ള വനിതാ ഫുട്‌ബോൾ മത്സരം ഉത്തര കൊറിയൻ ദേശീയ ടെലിവിഷൻ ഈയാഴ്ച സംപ്രേഷണം ചെയ്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമന്ററി ഒഴിവാക്കി, കുറഞ്ഞ റെസല്യൂഷനിൽ 70 മിനിറ്റോളം മത്സരം സംപ്രേക്ഷണം ചെയ്തെന്നാണ് വിവരം. എന്നാൽ മത്സരത്തിന്റെ ദൃശ്യങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമല്ല. ചൈനയും ബ്രസീലും തമ്മിലുള്ള ഫുട്‌ബോൾ മത്സരവും അടുത്ത ദിവസങ്ങളിൽ തന്നെ സംപ്രേക്ഷണം ചെയ്യുമെന്ന് സൂചനയുണ്ട്. ഇതാദ്യമായല്ല, ഉത്തരകൊറിയയിൽ ഇങ്ങനെ നടക്കുന്നത്. 2016 ൽ റിയോ ഡി ജനീറോയിൽ നടന്ന സമ്മർ ഒളിമ്പിക്സിന്റെ ദൃശ്യങ്ങൾ ഉത്ഘാടന ചടങ്ങിന് ശേഷം നാല് ദിവസം കഴിഞ്ഞാണ് രാജ്യത്ത് സംപ്രേക്ഷണം ചെയ്തത്. മുൻ വർഷങ്ങളിൽ, ഏഷ്യ പസഫിക് ബ്രോഡ്‌കാസ്റ്റിംഗ് യൂണിയനുമായി സഹകരിച്ചാണ് മത്സരങ്ങൾ ഉത്തര കൊറിയയിൽ സംപ്രേക്ഷണം ചെയ്തിരുന്നത്.
കൊവിഡ് മൂലം ഇത്തവണത്തെ ഒളിമ്പിക്സിൽ ഉത്തരകൊറിയ പങ്കെടുത്തിരുന്നില്ല.
ടോക്യോ ഒളിമ്പിക്സിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനം സംയുക്തമായി മത്സരിക്കാമെന്ന ദക്ഷിണ കൊറിയയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരുന്നു. 1988 ലെ സോൾ ഒളിമ്പിക്സ് ബഹിഷ്‌കരിച്ചതിന് ശേഷം ഉത്തരകൊറിയ ഇതാദ്യമായാണ് ഒരു സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കാതിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |