ന്യൂഡൽഹി: ഇൻഷ്വറൻസ് ബിൽ ചർച്ചയ്ക്കിടെ ആഗസ്റ്റ് 11ന് ചേംബറിനുള്ളിൽ മാർഷൽമാർ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് സി.പി.എം നേതാവ് എളമരം കരീം രാജ്യസഭാ സെക്രട്ടേറിയറ്റിന് പരാതി നൽകി. എം.പിമാരെ തടയാൻ പുറത്തുനിന്നും ആളെ കൊണ്ടുവന്നുവെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമാകാൻ അന്നത്തെ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ചേംബറിനുള്ളിൽ എം.പിമാരെ തടയാൻ വൻതോതിൽ മാർഷൽമാരെ നിയോഗിച്ചത് ആസൂത്രിതമാണ്. ഇൻഷ്വറൻസ് ബിൽ ചർച്ചയിൽ വോട്ടെടുപ്പ് നിഷേധിച്ചപ്പോൾ താനും മറ്റ് എം.പിമാരും നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നില്ല. ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ധ്യക്ഷനുമായി സംസാരിക്കാൻ ശ്രമിച്ച തങ്ങളെ ബലമായി തടയുകയായിരുന്നു. അവരിലൊരാൾ തന്നെ നെഞ്ചിനു പിടിച്ചു തള്ളി. എം.പിമാരെ തടഞ്ഞ സംഭവം പാർലമെന്റ് ചരിത്രത്തിലാദ്യമാണ്. പ്രതിഷേധങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാമെന്നിരിക്കെ മാർഷൽമാരെ വിന്യസിച്ചത് ശരിയായ രീതിയല്ല. സാധാരണ ചേംബറിനുള്ളിൽ കാണുന്ന മാർഷൽ ഓഫീസർമാരല്ല എം.പിമാരെ തടഞ്ഞത്.
രാജ്യസഭയിലെ സംഭവങ്ങളെ വികലമായി ചിത്രീകരിക്കാൻ കേന്ദ്രമന്ത്രിമാർ വീഡിയോ ദൃശ്യങ്ങളുടെ ചില ഭാഗങ്ങൾ മാത്രമാണ് പുറത്തുവിട്ടത്. ആ സമയത്ത് രാജ്യസഭാ ടിവി പ്രതിഷേധങ്ങളൊന്നും സംപ്രേക്ഷണം ചെയ്തിരുന്നില്ല. എം.പിമാർ കയ്യേറ്റം ചെയ്തെന്ന് സെക്യൂരിറ്റി ജീവനക്കാർ വ്യാജ ആരോപണമുന്നയിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ വ്യക്തമാകാൻ ആഗസ്റ്റ് 11ന്റെ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. .
ഭരണപക്ഷവും പ്രതിപക്ഷവും ഇരുകണ്ണുകൾ പോലെ: വെങ്കയ്യ
പാർലമെന്റിൽ ഭരണപക്ഷത്തോട് താൻ പക്ഷഭേദം കാട്ടിയെന്ന പ്രതിപക്ഷം ആരോപണം രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. ഭരണപക്ഷവും പ്രതിപക്ഷവും തന്റെ ഇരു കണ്ണുകൾ പോലെയാണ്. ഇരുപക്ഷത്തിനും തുല്യപ്രാധാന്യമാണ് നൽകുന്നത്. രാജ്യസഭയിൽ കഴിഞ്ഞദിവസമുണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സഭയ്ക്കുള്ളിൽ നിയമനിർമ്മാണവും ചർച്ചയുമാണ് നടക്കേണ്ടത്. പുറത്തെ രാഷ്‌ട്രീയ വടംവലികൾ സഭയ്ക്കുള്ളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി രൂപീകരിച്ചേക്കും
രാജ്യസഭയിൽ വർഷകാല സമ്മേളനത്തിനിടെയുണ്ടായ അനിഷ്‌ട സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.പിമാർക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചേക്കും. ആഗസ്റ്റ് പത്തിന് കാർഷിക ചർച്ചയ്ക്കിടെ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചതും ആഗസ്റ്റ് 11ന് ഇൻഷ്വൻസ് ബിൽ ചർച്ചയിൽ വനിതാ മാർഷൽമാരെ അടക്കം കൈയേറ്റം ചെയ്തെന്ന പരാതിയും കണക്കിലെടുത്താകും നടപടി. മുൻകാലത്ത് ഇത്തരം സംഭവങ്ങളിൽ എം.പിമാർക്ക് നൽകിയ ശിക്ഷാ നടപടികൾ പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |