ഏഴാം ക്ലാസിൽ കേളോത്ത് സ്കൂളിലെ സാഹിത്യസമാജത്തിൽ 'സ്വാതന്ത്ര്യദിനം" എന്ന വിഷയമായിരുന്നു ഞങ്ങൾക്ക് പ്രബന്ധ രചനയ്ക്കായി ചന്ദ്രമതി ടീച്ചർ നൽകിയത്. അന്ന് രാത്രി ഊൺമേശമേൽ വച്ച്, കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ബ്ലോക്ക് ഓഫീസിൽ ജോലി ചെയ്യുന്ന അച്ഛൻ അമ്മയോട് കാര്യമായി സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ടിരുന്ന ഞാൻ, അതിനുശേഷം എഴുതാനിരുന്നപ്പോൾ, മനസിൽ മുഴുവൻ കൃഷിയും ഗ്രാമീണ ഇന്ത്യയുമൊക്കെയുമായി...! ആയിടെ വളരെ ശ്രമപ്പെട്ട് വായിച്ചുകൊണ്ടിരുന്ന 'എന്റെ സത്യാന്വേഷണപരീക്ഷണങ്ങളു"ടെ ചില ഭാഗങ്ങളും കാർഷിക ഭാരതത്തെക്കുറിച്ചുള്ള മഹാത്മജിയുടെ സ്വപ്നങ്ങളും തികട്ടി വന്നുകൊണ്ടിരുന്നു. കടലാസിലേക്കു പകർന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കൃഷിക്കു സംഭവിച്ച പ്രശ്നങ്ങൾ...! അന്ന് എഴുതിയത് മുഴുവൻ ഓർമയിലില്ലെങ്കിലും 'വ്യത്യസ്തമായ സ്വാതന്ത്ര്യദിന ആശയം" എന്ന് പറഞ്ഞ് ടീച്ചർ അഭിനന്ദിച്ചത് നന്നായി ഓർക്കുന്നുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക പരിസരത്തിലിരിക്കുമ്പോൾ പഴയ ഏഴാം ക്ലാസ്സുകാരന്റെ ചിന്തകൾ തന്നെയാണ് മനസിൽ വന്ന് വീർപ്പുമുട്ടുന്നത്. ദില്ലിയിൽ കർഷക കലാപങ്ങൾ ഇനിയും ശമിച്ചിട്ടില്ല. പഞ്ചാബിലേയും ഹരിയാനയിലേയും വയലേലകളിൽ പടർന്ന തീജ്വാലകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മണ്ണിട്ടു നികത്തിയും രമ്യഹർമ്യങ്ങളുയർത്തിയും നമ്മൾ ഈ കൊച്ചുകേരളത്തിലെ പച്ചപ്പും കാർഷികസമൃദ്ധിയും ഒട്ടൊക്കെ ഓർമകളിലേക്ക് തള്ളിമാറ്റിക്കഴിഞ്ഞിരിക്കുന്നു. 'ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന ബാനർ കെട്ടി സർക്കാർ നവകർഷകരെ സൃഷ്ടിക്കാൻ വൃഥാ ശ്രമിക്കുന്നു... 'നിറ നിറ വല്ലം നിറ"യെന്ന് പാടിയ പഴയ കുരുവിപ്പെണ്ണാളേയും കാണാനില്ല... നിറയും പുത്തരിയും ഒക്കെ പഴയ കാർഷിക കേരളത്തിന്റെ അനുഷ്ഠാന അടയാളചിത്രങ്ങൾ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു...!
രണ്ട്
നിറയും പുത്തരിയും ഓർമ്മപ്പെരുന്നാളായി ചുവരിൽ തൂങ്ങിയാടുന്ന കലണ്ടറുകൾ കൃത്യമായി ഇപ്പോഴും രേഖപ്പെടുത്തുകയും വിളംബരപ്പെടുത്തുകയും ചെയ്യുന്നുണ്ട് : ആഗസ്റ്റ് 16-ന് പത്മനാഭസ്വാമിക്ഷേത്രത്തിൽ നിറപുത്തരി, സെപ്തംബർ 4-ന് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ പുത്തരി... ഇത് കലണ്ടറിൽ കാൺകെ, കൊയ്തെടുത്ത നെൽക്കറ്റകളുമായി ശാന്തിക്കാരും ക്ഷേത്രഭാരവാഹികളും 'നിറ"യെന്ന കാർഷികോത്സവം കൊണ്ടാടുന്ന പഴയ ഓർമകൾ വന്നു മനസിൽ നിറയുന്നു.... കാഞ്ഞങ്ങാട് നെഹ്റുകോളേജിൽ എന്റെ ജൂനിയറായിരുന്ന ഗോശാല വിഷ്ണുവാസുദേവൻ ഇപ്പോൾ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമിയുടെ കീഴ്ശാന്തിയായുണ്ട്. അദ്ദേഹം തിരുവിതാംകൂറിലേയും മലബാറിലേയും കാർഷിക ആചാരങ്ങളിലെ വ്യത്യസതയെപ്പറ്റി കഴിഞ്ഞ ദിവസം ചില കാര്യങ്ങൾ പറഞ്ഞു. നിറയും പുത്തരിയും മലബാറിൽ വെവ്വേറെ ദിവസങ്ങളിൽ വരുമ്പോൾ ഇവ ഒന്നിച്ച് ചേർത്ത് നിറപുത്തരി എന്നാണ് പത്മനാഭസ്വാമിക്ഷേത്രത്തിലും ശബരിമലയിലും മറ്റ് തിരുവിതാംകൂർ ദേവസ്വക്ഷേത്രങ്ങളിലും ആചരിക്കുന്നത്. ഇത്തവണയും ശ്രീപത്മനാഭനുവേണ്ടി പുത്തരിക്കണ്ടത്ത് നെല്ല് പാകിയിട്ടുണ്ട്. കൃഷി ഉദ്യോഗസ്ഥർക്കാണ് മേൽനോട്ടം. ഇപ്പോൾ ഇത്തിരി സ്ഥലത്ത് ആചാരത്തിന് മാത്രമായാണെങ്കിൽ മുമ്പിത് വലിയ വയലുതന്നെയായിരുന്നു. ഇന്നത്തെ കിഴക്കേക്കോട്ടയിൽ പത്മനാഭന് പുത്തരിയുണ്ടാക്കാനുള്ള ആ കണ്ടം അഥവാ വയലാണ് ഇന്ന് കോർപ്പറേഷന്റെ ഇ.കെ. നായനാർ പാർക്കും കെ.എസ്.ആർ.ടി.സി. ബസ് സറ്റോപ്പുകളും മൈതാനവും ഒക്കെയായി മാറിയിരിക്കുന്നത്! ഇക്കഴിഞ്ഞ ദിവസം ഞാനാ പുത്തരിനെൽകൃഷി കാണാൻ അവിടേക്കൊന്നുപോയി. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങളും മറ്റ് നഗരവിസർജ്യങ്ങളും കൂട്ടിയിട്ടിരിക്കുകയാണ് പുത്തരിക്കണ്ടം മൈതാനിയിലേറെ ഭാഗത്തും! അതിനിടയിലൂടെ നടന്നുചെന്ന് ഞാൻ പത്മനാഭന്റെ ഇത്തിരി നെൽക്കുലകൾ, ഇളംവെയിലിൽ ചാഞ്ചാടുന്നത് കണ്ടുനിന്നു...
മൂന്ന്
മലബാറിൽ നിറ വേറെ. പുത്തരി വേറെ. പയ്യന്നൂരിലെ നിറയുടേയും പുന്നക്കൂഴത്തിന്റേയും പുത്തരിയുടേയും ആഘോഷപ്പൊലിമ എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ന് നാമമാത്രമായി മാറിയിക്കുന്നു ആ ആചാരങ്ങൾ. ഏഴാംക്ലാസ്സിൽ സ്വാതന്ത്ര്യദിനത്തിന് കാർഷികഭാരതത്തെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ച കേളോത്ത് സ്കൂളിനു തൊട്ടുമുന്നിലാണ് പയ്യന്നൂർ പെരുമാൾ സുബ്രഹ്മണ്യസ്വാമിക്കായുള്ള നെൽക്കതിരുകൾ വിളയിക്കുന്ന ആണ്ടാൻകണ്ടം. (ആണ്ടവൻ കണ്ടം. ആണ്ടവൻ പെരുമാൾസ്വാമി തന്നെ!) ചലേൻ മരത്താൻ വീട്ടുകാരാണ് നെല്ലുവിതക്കാനുള്ള പാരമ്പര്യ അവകാശികൾ. ഒരു പറ നെല്ലാണ് ദേവസ്വത്തിൽ നിന്ന് വാളാൻ കൊടുക്കുക. കർക്കടകവാവു കഴിഞ്ഞാലൊരു ദിവസം പാരമ്പര്യ ജ്യോത്സ്യൻ നിശ്ചയിക്കും 'നിറ"യ്ക്കുള്ള ദിവസം. അന്ന് 'ആചാരപ്രകാരം മൂത്തപൊതുവാളും കൂഴക്കണക്കപ്പിള്ളയും കുത്തുവിളക്കേന്തിയ വാര്യർമാരും വാദ്യക്കാരായ മാരാന്മാരും നാട്ടുകൂട്ടവുമൊക്കെയായി കണ്ടത്തിലെ കതിരുവെക്കും തറയിലേക്ക് ഒരു എഴുന്നള്ളത്തുണ്ട്; കതിർകറ്റകളുമായി ആഘോഷപൂർവം ഒരു മടങ്ങി വരവും...
പയ്യന്നൂരമ്പലത്തിൽ ദീർഘവർഷങ്ങൾ സേവനമനുഷ്ഠിച്ച് വിടുതൽ നേടിയ വാരിയത്ത് നാരായണേട്ടനുമായി ഈയടുത്ത് സംസാരിച്ചപ്പോൾ ആ പഴയ അനുഷ്ഠാനമധുരവും അതിലെ മതനിരപേക്ഷതയും തെളിഞ്ഞു വന്നു: നിറയ്ക്ക് നെൽക്കതിരിനൊപ്പം പെരുമാൾക്ക് സമർപ്പിക്കാനുള്ള മലര് കൊണ്ടുവരുന്നത് ഒരു ക്രിസ്തീയകുടുംബത്തിന്റെ അവകാശമാണ്! അതുപോലെ പുത്തരിയാഘോഷവേളയിൽ, പഞ്ചസാരക്കലവുമായി ക്ഷേത്രത്തിൽ എത്തേണ്ടത് ഒരു മുസ്ലീം കുടുംബവും! ഇന്നും ആ ആചാരം അതേപടി തുടരുന്നു; ഒരു പുണ്യാഹശുദ്ധീകരണത്തിനും ആവശ്യമില്ലാതെ...! പുത്തരിക്കുമുമ്പേ പുന്നക്കൂഴം എന്ന പുന്നെല്ലളക്കൽ ചടങ്ങും പയ്യന്നൂരമ്പലത്തിൽ പ്രസിദ്ധം. എന്നാൽ ഇന്നതൊക്കെ നാമമാത്രവും. ക്ഷേത്രങ്ങളിൽ കതിര് കെട്ടി 'നിറ"ച്ചു കഴിഞ്ഞാൽ കരയിലേക്കത് പകരുകയായി. ഒരു വർഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമായി മാറുന്ന ഈ ഉർവരതാനുഷ്ഠാനത്തിൽ, നെൽക്കതിരിനോടൊപ്പം വട്ടപ്പലത്തിന്റെ ഇലയിൽ മുള, അരയാൽ, ആൽ, മാവ്, കാഞ്ഞിരം, പ്ലാവ് എന്നിവയുടെ ഇലകളും വെള്ളിയിലയും ചേർത്ത് 'നിറയോലം" ഉണ്ടാക്കി വീട്ടകങ്ങളിലും പശുത്തൊഴുത്തുകളിലും മറ്റും കെട്ടുന്നു. നിറനിറ ഇല്ലംനിറ, വല്ലം നിറ, കൊല്ലം നിറ.... നിറ നിറ പൊലി പൊലി... എന്നിങ്ങനെ വായ്ത്താരികൾ മുഴങ്ങുന്നു...
നാല്
ഡൽഹിയിൽ മുഴങ്ങുന്നത് കർഷകരുടെ രോഷാകുലമായ വായ്ത്താരികളാണിപ്പോഴും! ഒരു വർഷമാവുകയാണ് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമപരിഷ്കാരങ്ങൾക്കെതിരെയുള്ള ഈ ആക്രോശങ്ങളും, ആക്രന്ദനങ്ങളും. ഇതിനിടയിലും ചെങ്കോട്ടയിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം: മേരേ പ്യാരേ ദേശ് വാസിയോം...! ഈ കർക്കടകമൊടുങ്ങും നേരം ഇങ്ങേയറ്റത്ത് കേരളക്കരയിലെ ക്ഷേത്രസങ്കേതങ്ങളിൽ ദക്ഷിണ കൊടുത്ത് വാങ്ങിയ നെല്ലില്ലാക്കതിരോലകളുമായി ആളുകൾ ഇല്ലംനിറയ്ക്കാനും വല്ലം നിറയ്ക്കാനുമായി തിടുക്കപ്പെടുന്നു. അപ്പോഴതാ, പൊന്നിൻചിങ്ങത്തിന്റെ ഐശ്വര്യത്തിന്റെ വിളംബരവുമായി മലബാറിൽ ഓണപ്പൊട്ടനും ഓണത്താറും വയൽവരമ്പുകളിലൂടെ മണികിലുക്കിയാടി വരാൻ ഒരുങ്ങുന്നു! മാവേലിസങ്കല്പത്തിൽ മലയ-വണ്ണാൻ സമുദായക്കാർ കെട്ടുന്ന ഈ തെയ്യക്കോലങ്ങൾ വഴി സമുദായത്തിന്റെ മേലേത്തട്ടിലുള്ളവർക്ക് കീഴാളർ നൽകുന്ന ഐശ്വര്യസമർപ്പണമാണെന്നതാവുമോ മഹാബലിത്തമ്പുരാൻ വിഭാവനം ചെയ്ത സ്ഥിതിസമത്വം?!
(സതീഷ് ബാബു പയ്യന്നൂർ: 98470 60343 satheeshbabupayyanur@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |