ദുരുപയോഗം വ്യാപകമാകുന്നു
ആലപ്പുഴ: കൊവിഡ് നിയന്ത്രണ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ വാഹനങ്ങളിൽ വ്യാജ സ്റ്റിക്കർ പതിക്കുന്നത് വ്യാപകമാകുന്നു. മാദ്ധ്യമ പ്രവർത്തകർ, ഡോക്ടർമാർ, അഭിഭാഷകർ തുടങ്ങിയവർ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് ദുരുപയോഗം ചെയ്യുന്നത്.
സ്റ്റിക്കറുകൾ വ്യാജമാണോയെന്ന് തിരിച്ചറിയാൻ നിലവിൽ സംവിധാനമില്ലാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. പരാതി ലഭിക്കുമ്പോൾ വാഹനയുടമയെ കണ്ടെത്തി നോട്ടീസ് നൽകി നടപടി സ്വീകരിക്കുകയാണ് പതിവെന്ന് റോഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് അധികൃതർ പറയുന്നു.
ഇരുചക്ര വാഹനങ്ങൾ, കാർ, ജീപ്പ് എന്നിവ ഇഷ്ടാനുസരണം രൂപമാറ്റം വരുത്തുന്ന കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബുള്ളറ്റുകളുടെ സൈലൻസർ അഴിച്ചുമാറ്റി വലിയ ശബ്ദത്തിൽ പായുന്നവരാണ് ഇതിൽ പ്രധാനികൾ. ബൈക്ക് ഹാൻഡിൽ ബാറിൽ മാറ്റങ്ങൾ വരുത്തുന്നവരുമുണ്ട്. കാറുകളിൽ വലിയ ടയറുകളിട്ട് സഞ്ചരിക്കുന്ന കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ജീപ്പുകൾക്ക് മുകളിൽ വിവിധതരം ലൈറ്റുകൾ സ്ഥാപിച്ച് യാത്ര ചെയ്യുന്നവരുമുണ്ട്.
പ്രസ് സ്റ്റിക്കർ വ്യാപകം
മാദ്ധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന 'പ്രസ്' സ്റ്റിക്കറാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. കൊവിഡ് കാലമായതിനാൽ ആരോഗ്യപ്രവർത്തകരെന്ന് രേഖപ്പെടുത്തിയ സ്റ്റിക്കറുകളും അനാവശ്യമായി ഉപയോഗിക്കുന്നവരുണ്ട്. പരിശോധനാ സമയത്ത് വാഹനങ്ങൾ തടഞ്ഞാലും തിരിച്ചറിയൽ രേഖ ചോദിക്കാത്തത് ഇത്തരക്കാർക്ക് വളമാകുന്നു.
''
പരാതി ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുന്നുണ്ട്. എല്ലാ വാഹനങ്ങളും തടഞ്ഞുനിറുത്തി പരിശോധിക്കുക പ്രായോഗികമല്ല. വാഹനം രൂപമാറ്റം വരുത്തുന്നവരെ കൈയോടെ പിടികൂടി നടപടി സ്വീകരിക്കുന്നുണ്ട്.
ദിലീപ് കുമാർ
ആർ.ടി.ഒ, എൻഫോഴ്സ്‌മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |