ആലപ്പുഴ : കോഴിക്കോട് കേന്ദ്രമായ സ്ഥാപനത്തിന്റെ മറവിൽ നാട്ടിലും വിദേശത്തുമടക്കം കോടികൾ തട്ടിയ കേസിൽ അന്വേഷണം കൂടുതൽപ്പേരിലേക്ക് വ്യാപിപ്പിക്കും.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച പരാതിയിന്മേൽ ആലപ്പഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുനിസിപ്പൽ സ്റ്റേഡിയം വാർഡ് അത്തിപ്പറമ്പിൽ മുഹമ്മദ് സുഹൈൽ, സിവിൽ സ്റ്റേഷൻ വാർഡ് സജിത മൻസിലിൽ മുനവ്വർ, കോട്ടയം വെള്ളൂർ കളരിക്കൽ വീട്ടിൽ ജിബു, ലജ്നത്ത് വാർഡ് വട്ടപ്പള്ളി പട്ടേരിപറമ്പിൽ ആരിഫുദ്ദീൻ എന്നിവർ അറസ്റ്റിലായിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. ടോൾ ഡീൽ വെഞ്ച്വേഴ്സ് എന്ന കമ്പനിയുടെ ഉപകമ്പനിയാണ് മൈ ക്ലബ് ട്രേഡിംഗ് എന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. എന്നാൽ ഇരു സ്ഥാപനങ്ങളും കമ്പനിയായല്ല എൽ.എൽ.പി ആയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇടപാടുകാരെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ച ശേഷം റിട്ടേണുകൾ വന്നിട്ടുണ്ടെന്ന് യു.എസ് ഡോളറിൽ കാണിക്കുമായിരുന്നു. ഇത് വിശ്വസിച്ച് നിക്ഷേപം നടത്തിയവരാണ് തട്ടിപ്പിനിരയായത്. ഇടപാടുകാർക്ക് വിവരങ്ങൾ എം.സി.ടി എന്ന ആപ്ലിക്കേഷനിലൂടെയാണ് ലഭ്യമാക്കിയത്. നിലവിൽ വെബ്സൈറ്റും ആപ്ലിക്കേഷനും പ്രവർത്തനക്ഷമമല്ല. സമാനസംഭവത്തിന് മഞ്ചേശ്വരം സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഗ്രോലൈൻ ട്രേഡിംഗ് ഡോട്ട് കോം എന്ന വെബ്സൈറ്റ് പുനർമാനകരണം ചെയ്താണ് തട്ടിപ്പ് നടത്തിവരുന്നത്. ഈ എൽ.എൽ.പികളുടെ ഉടമസ്ഥരിലേക്കും പങ്കാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |