മലപ്പുറം: അശ്ലീലച്ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്ത എം.എസ്.എഫ് നേതാക്കൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ഭാരവാഹികൾ വനിതാ കമ്മിഷന് പരാതി നൽകി. മുസ്‌ലിം ലീഗ് നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആത്മാഭിമാനം സംരക്ഷിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് 10 സംസ്ഥാന ഭാരവാഹികൾ ഒപ്പിട്ട പരാതിയാണ് നൽകിയത്.
ജൂൺ 22ന് എം.എസ്.എഫിന്റെ സംസ്ഥാന ഓഫീസായ കോഴിക്കോട്ടെ ഹബീബ് സെന്ററിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.കെ.നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബ് ഫോണിലൂടെ നിരന്തരം അസഭ്യവാക്കുകൾ പ്രയോഗിക്കാറുണ്ടെന്നും പരാതിയിലുണ്ട്. ഹരിതയുടെ അവകാശങ്ങൾ സംബന്ധിച്ച് ഭാരവാഹി സംസാരിക്കുമ്പോൾ വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമെന്നും അത് പറയൂ എന്നും പി.കെ.നവാസ് അധിക്ഷേപിച്ചു.
സ്ഥിരമായി പെൺകുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കുകയും സ്വഭാവദൂഷ്യമുള്ളവരാണെന്ന് പ്രചരിപ്പിച്ച് മാനസികമായി തകർക്കാറുമുണ്ട്. സംഘടനയ്ക്ക് അകത്തും പുറത്തും വഴിപ്പെട്ട് ജീവിക്കണമെന്നും പ്രസവിക്കാത്ത ഫെമിനിച്ചികളാണെന്ന് ആക്ഷേപിച്ചെന്നും വനിതാ ഭാരവാഹികൾ പറയുന്നു.
പരാതി അന്വേഷിക്കുമെന്ന് വനിതാ കമ്മിഷനംഗം ഷാഹിദാ കമാൽ പറഞ്ഞു. സാംസ്കാരിക കേരളത്തിന് യോജിക്കാത്ത പദപ്രയോഗമാണ് എം.എസ്.എഫ് നേതാക്കളുടേത്.
ജൂൺ 11ന് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ച എം.എസ്.എഫിന്റെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കില്ലെന്നും പഴയ കമ്മിറ്റി തുടരുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പഠിക്കുന്ന കോളേജിലെ അദ്ധ്യാപികയാണ് മലപ്പുറത്തെ പുതിയ ഹരിത പ്രസിഡന്റെന്നും ഇന്റേണൽ മാർക്ക് തരപ്പെടുത്താനാണ് നിയമനമെന്നുമാണ് ഹരിതയുടെ നിലപാട്. ഇതോടെ എം.എസ്.എഫ് നേതൃത്വവും ഹരിതയും തമ്മിൽ പരസ്യ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തി. തൊട്ടുപിന്നാലെ ചേർന്ന യോഗത്തിലാണ് ഹരിത നേതാക്കൾക്ക് ലൈംഗികാധിക്ഷേപം നേരിടേണ്ടിവന്നത്. കോഴിക്കോട്ട് ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലേക്ക് ഹരിത, എം.എസ്.എഫ് ഭാരവാഹികളെ വിളിപ്പിച്ചെങ്കിലും പരാതിയിൽ കഴമ്പില്ലെന്നായിരുന്നു വിലയിരുത്തൽ.
നിഷേധിച്ച് എം.എസ്.എഫ്
ലൈംഗികാധിക്ഷേപം നടത്തിയെന്ന പ്രചാരണം തെറ്റാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു. പരാതിയിൽ കഴമ്പില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ ഞാൻ നടത്തിയ പരാമർശം തെറ്റിദ്ധരിച്ചതാണെന്ന് ഹരിത ഭാരവാഹി ഏറ്റുപറഞ്ഞിരുന്നു. വീണ്ടും പരാതി ഉന്നയിക്കാൻ കാരണമെന്താണെന്ന് അറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |