SignIn
Kerala Kaumudi Online
Thursday, 25 April 2024 4.59 AM IST

ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ ആത്മഹത്യയുടെ വക്കിൽ , നാദവും ദീപവുമില്ലാത്ത ഈ ഓണക്കാലം

lights

പാലോട്: കൊവിഡ് രോഗബാധയെ തുടർന്ന് ഒന്നരവർഷം മുൻപ് ആരംഭിച്ച ജീവിത ദുരിതത്തിന് ഈ ഓണക്കാലത്തും പരിഹാരമില്ല. ഓണം ഉത്സവം വിവാഹം അങ്ങനെ ആഘോഷങ്ങളെല്ലാം കൊവിഡ് കവർന്നതോടെ ലൈറ്റ് ആൻഡ് സൗണ്ട് ഉടമകൾ എങ്ങനെ ജീവിതം തള്ളി നീക്കുമെന്ന അവസ്ഥയിലെത്തി. ഉത്സവകാലമായിരുന്നു ഇവരുടെ ചാകര. വലിയ ഉത്സവ പ്രോഗ്രാം കിട്ടിയാൽ അത്യാവശ്യം കടബാദ്ധ്യതയെല്ലാം തീർക്കാൻ കഴിയുമെന്നിരിക്കെ കൊവിഡ് എല്ലാം സ്വപ്നങ്ങളും തകർത്തെറിഞ്ഞു.

ജില്ലയിൽ ഏകദേശം ഇരുപത്തി അയ്യായിരത്തോളം പേരാണ് ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കിൽ കഴിയുന്നത്. ഈ മേഖലയിലെ കടക്കെണിയെ തുടർന്ന് ജീവിതം അവസാനിപ്പിച്ചവരുടെ എണ്ണം അഞ്ചാണ്. ചന്ദ്രൻ തിരുവനന്തപുരം, പൊന്നുമണി പാലക്കാട്, മനോജ് ആലപ്പുഴ, ജംഷാദ്, ശ്രീകുമാർ തുടങ്ങിയവരാണ് ആത്മഹത്യ ചെയ്തത്.

ലോക് ഡൗണിന് ശേഷം ഒരു രൂപയുടെ വരുമാനമില്ല. ക്ഷേമനിധിയില്ല മറ്റാനുകൂല്യങ്ങൾ ഇല്ല. സ്വന്തം കിടപ്പാടം വരെ പണയം വച്ചാണ് പലരും ലൈറ്റ് ആൻഡ് സൗണ്ട് കടകൾ തുറന്നത്. തവണ മുടങ്ങിയതോടെ ബാങ്ക് ജപ്തി ഭീഷണിയും മുഴക്കിത്തുടങ്ങി.

അലങ്കാര ലൈറ്റുകൾ വാടകയ്ക്ക് നൽകുന്ന കടകൾ നടത്തുന്നവരുടെ കാര്യം അതിലും കഷ്ടമാണ്. വിവാഹങ്ങളായിരുന്നു ഇവരുടെ ഏക പ്രതീക്ഷ, വിവാഹങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നതോടെ അലങ്കാരലൈറ്റും ഒഴിവാക്കപ്പെട്ടു. പ്രവർത്തിക്കാതിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാനുള്ള അധിക തുക എങ്ങനെ കണ്ടെത്തുമെന്ന പ്രതിസന്ധിയിലാണ് ഈ മേഖലയിലുള്ളവർ.

ഇനി വരുന്നത് ഓണക്കാലമാണ്. നിയന്ത്രണങ്ങൾക്ക് സർക്കാർ ഒരു മാറ്റവും വരുത്താത്ത അവസ്ഥയിൽ ഓണത്തിന് തങ്ങളുടെ മക്കൾക്ക് ഒരു ഓണക്കോടി എങ്ങനെ വാങ്ങി നൽകും എന്ന വിഷമത്തിലാണ് ഇക്കൂട്ടർ.

1.ഇലക്ട്രോണ്ക്സ് ഉപകരണങ്ങൾ നശിച്ചു

2.അലങ്കാര ലൈറ്റുകൾ പലതും ഉപയോഗശൂന്യമായി

3.ബാങ്കിൽ തവണകൾ മുടങ്ങി

4.നിലവിൽ ജപ്തിഭീഷണി നേരിടുന്നു

5.പല കുടുംബങ്ങളും പട്ടിണിയിൽ

മനസലിയുന്നില്ല

പൊതുയോഗങ്ങളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെ വന്നതോടെ വലിയ ശബ്ദ സംവിധാനങ്ങളും ജനറേറ്ററുകളും പൊടിപിടിച്ചു. പല ഉപകരണങ്ങളും നശിച്ചു. ആളുകൂടുന്ന എല്ലാ മേഖലയിലും ഇളവുകൾ അനുവദിച്ചിട്ടും ലൈറ്റ് ആന്റ് സൗണ്ട് മേഖലക്ക് ഒരിളവും ഇല്ല. നിൽപ് സമരം, കിടപ്പ് സമരം, ബോക്സുകൾ അടുക്കി വച്ച് പ്രതീകാത്മക മതിൽ സൃഷ്ടിച്ച് സമരം, തുടങ്ങിയ വ്യത്യസ്ത സമരമുറകൾ അരങ്ങേറിയിട്ടും സർക്കാരിന്റെ മനസലിയുന്നില്ല.

കൊടിയ വറുതി

ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പിനു കീഴിൽ പത്തോ പതിനഞ്ചോ തൊഴിലാളികൾ കാണും ഇവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഉടമകൾ ചെറിയ സഹായങ്ങൾ തൊഴിലാളികൾക്ക് ചെയ്തിരുന്നു. എന്നാൽ ഇത് താങ്ങാൻ കഴിയാത്ത സാഹചര്യം വന്നതോടെ പലരേയും താത്കാലികമായി പിരിച്ചുവിട്ടു. 100 പേരുള്ള പൊതുപരിപാടികൾക്ക് അനുമതി നൽകിയും പലിശരഹിത വായ്പ അനുവദിച്ചും മൊറട്ടോറിയം പ്രഖ്യാപിച്ചും, ഈ മേഖലയിലെ തൊഴിലാളികൾക്ക് ക്ഷേമനിധി അനുവദിച്ചും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്നാണ് ആവശ്യം.

ലൈറ്റ് ആൻഡ് സൗണ്ട് മേഖല ഇനിയും ഉണരണമെങ്കിൽ കുറഞ്ഞ പലിശയിൽ ബാങ്കു വായ്പ ലഭ്യമാക്കിയും. സർക്കാർ ഉത്തരവിൽ പറത്തിട്ടുള്ള രീതിയിൽ ചെറിയ കൂട്ടായ്മകൾക്ക് രണ്ട് ബോക്സെങ്കിലും വച്ച് ലഭിക്കുന്ന തുകയിൽ നിന്നും പട്ടിണിയില്ലാതെ കഴിയാനുള്ള സാഹചര്യമെങ്കിലും ഒരുക്കാൻ സർക്കാർ സഹായിക്കണം...

അനിൽ കുമാർ, അനിൽ സൗണ്ട്സ്. പേരയം.

തിരുവനന്തപുരം ജില്ലാ സൗണ്ട്സ് അസോസിയേഷൻ പാലോട് മേഖലാ സെക്രട്ടറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.