പത്തനംതിട്ട: ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിപണികൾ സജീവമാകുന്നു. ഉപ്പേരി വറുക്കുന്നതിനുള്ള ഏത്തക്കുലകൾ എത്തിത്തുടങ്ങി. വയനാടൻ ഏത്തക്കുലകളാണ് കൂടുതലും. നാടൻ എത്തക്കുല യ്ക്ക് കിലോ 60മുതൽ 65 വരെയാണ് വില. ഇതിനിടെയാണ് പുറത്തുനിന്നുള്ള കുലകൾ കിലോയ്ക്ക് 40 , 50 രൂപ നിരക്കിൽ വിറ്റഴിക്കുന്നത്. വഴിയരികിൽ വാഹനങ്ങളിലുള്ള വിൽപന ആരംഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ ഏത്തക്കുലകൾ എത്തുമെന്നാണ് കരുതുന്നത്. ഓണച്ചന്തകൾ വഴിയും വിൽപന ഉണ്ടാകും.
വയനാട്, ഇടുക്കി , മേട്ടുപാളയം എന്നിവിടങ്ങളിൽ നിന്നാണ് ഏത്തക്കുലകൾ ജില്ലയിലേക്ക് എത്തുന്നത്. ഏത്തക്കുലയുടെ ഉൽപാദനത്തിൽ ഇവിടങ്ങളിൽ കുറവുണ്ട്. കൂടാതെ മൈസൂറിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി കുലകളെത്തുന്നുണ്ട്. ഓണക്കാലം പ്രതീക്ഷിച്ച് വിളവിറക്കുന്ന നാട്ടിലെ കർഷകർക്ക് വയനാടൻ കുലകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നാട്ടിലെ കർഷകരെ മഴക്കെടുതി കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളംകയറിയും കാറ്റിലും ഏത്തവാഴക്കൃഷി ജില്ലയിൽ പല സ്ഥലത്തും നശിച്ചിരുന്നു. ഇതുകാരണം നാടൻ കുലകൾ ഇത്തവണ കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |