തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നിയമസഭ ഇന്നലെയും ബഹളത്തിൽ മുങ്ങി. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾതന്നെ ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ചു. ഈ സഭാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്നലെ.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചർച്ച ചെയ്യാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തരവേളയിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനാവില്ലെന്നും കഴിഞ്ഞദിവസം തന്നെ ഇക്കാര്യം അവസാനിപ്പിച്ചതാണെന്നും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യങ്ങൾക്ക് മറുപടി പറയാൻ മന്ത്രി കെ.രാധാകൃഷ്ണനെ ക്ഷണിക്കുകയും ചെയ്തു.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന ആവശ്യമുയർത്തിയുള്ള ബാനറുമായി റോജി എം.ജോൺ, പി.സി.വിഷ്ണുനാഥ്, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ തുടങ്ങിയവർ മുദ്രാവാക്യം മുഴക്കി. സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. ഇതിനിടെ, ട്രൈബൽ പ്ലസ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി കെ.രാധാകൃഷ്ണൻ മറുപടി പറഞ്ഞു തുടങ്ങി. അതിനിടയിലും പ്രതിപക്ഷം ബഹളം തുടർന്നു. അടിസ്ഥാന വർഗ ജനതയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദ്യോത്തരവേളയിൽ വരുമ്പോൾ പ്രതിപക്ഷം ബഹളം വയ്ക്കുന്നത് പതിവാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
20 മിനിറ്റോളം ബഹളം തുടർന്ന ശേഷം മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. എന്നാൽ, പ്രതിപക്ഷ നേതാവിന് ന്യൂഡൽഹിയിൽ പോകാനുള്ളതുകൊണ്ടാണ് സഭ ബഹിഷ്കരിക്കുന്നതെന്നും ഇനി മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന നിരാശയാണ് പ്രതിപക്ഷത്തിന്റേതെന്നും ഇ.കെ.വിജയൻ പരിഹസിച്ചു. സഭ ബഹിഷ്കരിക്കാൻ തീരുമാനിച്ചാണ് പ്രതിപക്ഷം വന്നതെന്നും അതുകൊണ്ടാണ് ഒരു സബ്മിഷൻ പോലും നൽകാതിരുന്നതെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ കുറ്റപ്പെടുത്തി. മുദ്രാവാക്യം വിളികളുമായി പുറത്തിറങ്ങിയ പ്രതിപക്ഷം സഭാ കവാടത്തിനു മുന്നിൽ അഴിമതി വിരുദ്ധ മതിൽ സൃഷ്ടിച്ച് പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |