മലപ്പുറം: ജില്ലയിൽ തെരുവുനായകളെ വന്ധ്യംകരിക്കാൻ ലക്ഷ്യമിട്ടുള്ള എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ഒരാഴ്ച്ചയ്ക്കകം വീണ്ടും തുടങ്ങും. ആനിമൽ വെൽഫെയർ ബോർഡിന്റെ പരാതിയെ തുടർന്ന് പദ്ധതി നടത്തിപ്പിൽ നിന്ന് കുടുംബശ്രീയെ ഹൈക്കോടതി വിലക്കിയിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വന്ധ്യംകരണ പദ്ധതി ഏറ്റെടുക്കാനാവൂ എന്നായിരുന്നു ആനിമൽ വെൽഫെയർ ബോർഡിന്റെ നിലപാട്. ഇതിനെതിരെ തദ്ദേശവകുപ്പും കുടുംബശ്രീയും ഹൈക്കോടതിയെ സമീപിച്ചതോടെ വന്ധ്യംകരണത്തിനായി നിലവിൽ മാറ്റിവച്ച ഫണ്ട് തീരുംവരെ കുടുംബശ്രീയെ പദ്ധതിയുമായി സഹകരിപ്പിക്കാമെന്നും പുതുതായി ഫണ്ട് അനുവദിക്കുമ്പോൾ അനിമൽ വെൽഫെയർ ബോർഡിന്റെ തീരുമാനം പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കുടുംബശ്രീയെ പദ്ധതി ഏൽപ്പിച്ച ശേഷം മലപ്പുറം നഗരസഭ, കുറുവ, വേങ്ങര പഞ്ചായത്തുകളിൽ നിന്നായി 538 നായകളെ പിടികൂടി വന്ധ്യംകരിച്ചിട്ടുണ്ട്. മാറാക്കര പഞ്ചായത്തിലാണ് ഇനി തുടക്കമിടുക. മൂന്ന് കുടുംബശ്രീ യൂണിറ്റുകളെ പദ്ധതിക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും തൃശൂരിൽ നിന്നുള്ള സംഘം മാത്രമാണ് പ്രവർത്തന രംഗത്തുള്ളത്. ഇവരുടെ കൈവശം മൊബൈൽ ഓപ്പറേഷൻ യൂണിറ്റുണ്ട്. ഒരുദിവസം പരമാവധി 30 നായകളെയാണ് പിടികൂടി വന്ധ്യംകരിക്കുന്നത്. മൂന്ന് യൂണിറ്റുകളും രംഗത്തിറങ്ങുന്നതോടെ ഒരുമാസം ചുരുങ്ങിയത് 2,000ത്തോളം നായകളെ വന്ധ്യംകരിക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ്.
വേണം കൂടുതൽ ഫണ്ട്
2016ൽ പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു ലക്ഷവും മുനിസിപ്പാലിറ്റികളിൽ നിന്ന് അഞ്ചുലക്ഷം രൂപയും നീക്കിവച്ച് എ.ബി.സി പദ്ധതിക്കായി 1.24 കോടി കണ്ടെത്തിയിരുന്നു. ഇതിൽ 2,692 നായ്ക്കളെ വന്ധ്യംകരിച്ച വകയിൽ 42 ലക്ഷത്തോളം രൂപ ചെലവായി. 56 ലക്ഷം രൂപ സംസ്ഥാന സർക്കാർ പിൻവലിച്ചു. 21 ലക്ഷം രൂപയാണ് നിലവിൽ അക്കൗണ്ടിലുള്ളത്. ഇതിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കുടുംബശ്രീക്ക് നൽകണം. സർക്കാർ പിൻവലിച്ച തുക തിരിച്ചുകിട്ടാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. ഇതു ലഭിച്ചില്ലെങ്കിൽ നിലവിലെ ഫണ്ട് തീരുന്ന മുറയ്ക്ക് പദ്ധതി പ്രവർത്തനം വീണ്ടും നിലയ്ക്കും.
വേണം വന്ധ്യംകരണത്തിന് സെന്റർ
ജില്ലയിൽ വന്ധ്യംകരണത്തിന് സ്ഥിരം സെന്ററില്ലാത്തതാണ് എ.ബി.സി പദ്ധതി പലവട്ടം മുടങ്ങാൻ കാരണം. നേരത്തെ ചുങ്കത്തറയിൽ സജ്ജമാക്കിയ എ.ബി.സി സെന്ററിലേക്ക് നായകളെ എത്തിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത എതിർപ്പുയർത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് നായകളെ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്. പിടികൂടിയ നായകളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിച്ച് മൂന്നുദിവസം പരിചരണം നൽകി മുറിവുണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടുന്നതാണ് പദ്ധതിയുടെ രീതി. മലപ്പുറത്ത് 125 വെറ്ററിനറി ക്ലിനിക്കുകളുണ്ട്. നിലമ്പൂർ, മഞ്ചേരി, തിരൂർ, പൊന്നാനി എന്നിങ്ങനെ കുറഞ്ഞത് നാല് മേഖലകളിലെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ സൗകര്യമൊരുക്കിയാൽ പദ്ധതി കൂടുതൽ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാവും.
ഒരാഴ്ചയ്ക്കകം മാറാക്കര പഞ്ചായത്തിൽ വന്ധ്യംകരണം തുടങ്ങും. വന്ധ്യംകരണത്തിന് സ്ഥിരം സെന്ററിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും.
ഡോ.ബി. സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ മൃഗസംരക്ഷണ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |