കൊച്ചി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത ഉത്‌പന്ന കയറ്റുമതി ജൂലായിൽ 49.85 ശതമാനം വർദ്ധിച്ച് 3,543 കോടി ഡോളറിലെത്തി. 2020 ജൂലായിൽ കയറ്റുമതി വരുമാനം 2,364 കോടി ഡോളറായിരുന്നു. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 ജൂലായേക്കാൾ 35 ശതമാനം വർദ്ധനയും കഴിഞ്ഞമാസമുണ്ടായി. ഏപ്രിൽ-ജൂലായിൽ കയറ്റുമതി വളർച്ച 74.96 ശതമാനമാണ്; വരുമാനം 13,082 കോടി ഡോളർ. 2019 ജൂലായിലെ 10,715 കോടി ഡോളറിനേക്കാൾ 22.09 ശതമാനവും അധികമാണിതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞമാസം ഇറക്കുമതി 62.9 ശതമാനം ഉയർന്ന് 4,640 കോടി ഡോളറായി. ഇതോടെ, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 483 കോടി ഡോളറിൽ നിന്നുയർന്ന് 1,097 കോടി ഡോളറിലെത്തി. ജൂണിൽ 98.3 ശതമാനം, മേയിൽ 73.6 ശതമാനം, ഏപ്രിലിൽ 163 ശതമാനം എന്നിങ്ങനെ വളർച്ചയും ഇറക്കുമതി കുറിച്ചിരുന്നു. ഏപ്രിൽ-ജൂലായിൽ ഇറക്കുമതിച്ചെലവ് 94 ശതമാനം വർദ്ധിച്ച് 17,250 കോടി ഡോളറായിട്ടുണ്ട്.
പെട്രോളിയം, എൻജിനിയറിംഗ്, ഇലക്‌ട്രോണിക്‌സ്, ജെം ആൻഡ് ജുവലറി, ടെക്‌സ്‌റ്റൈൽസ്, ഫാർമ വിഭാഗങ്ങളാണ് കഴിഞ്ഞമാസം മികച്ച കയറ്റുമതി നേട്ടം കൊയ്‌തത്. പെട്രോളിയം 230 ശതമാനം, ജെം ആൻഡ് ജുവലറി 130 ശതമാനം, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ 42 ശതമാനം എന്നിങ്ങനെയാണ് വളർച്ച. സ്വർണം ഇറക്കുമതി 135 ശതമാനം ഉയർന്ന് 400 കോടി ഡോളറായി. ക്രൂഡോയിൽ ഇറക്കുമതി ഇരട്ടിച്ച് 1,289 കോടി ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |