കൊച്ചി: സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 55,000 പോയിന്റുകൾ മറികടന്നു. ഐ.ടി., ധനകാര്യ ഓഹരികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ 593 പോയിന്റുയർന്ന് 55,437ലാണ് സെൻസെക്‌സ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. 164 പോയിന്റുയർന്ന നിഫ്‌റ്റി പുത്തൻ ഉയരമായ 16,529ലാണുള്ളത്. ഇന്നലെ ഒരുവേള സെൻസെക്‌സ് 55,488 വരെയും നിഫ്‌റ്റി 16,543 വരെയും എത്തിയിരുന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ടി.സി.എസ്., എൽ ആൻഡ് ടി., ഭാരതി എയർടെൽ, എച്ച്.സി.എൽ ടെക്, ടാറ്റാ സ്‌റ്റീൽ, ബജാജ് ഓട്ടോ, റിലയൻസ് ഇൻഡസ്‌ട്രീസ്, ഇൻഫോസിസ് എന്നിവയാണ് സെൻസെക്‌സിന് കുതിപ്പേകിയത്. ജൂലായിൽ നാണയപ്പെരുപ്പം കുറഞ്ഞതും അമേരിക്കയിൽ തൊഴിലില്ലായ്‌മ നിരക്ക് കുറഞ്ഞതിന്റെ പിൻബലത്തിൽ ആഗോള ഓഹരികൾ കാഴ്‌ചവച്ച മുന്നേറ്റവും ഓഹരികൾക്ക് കരുത്തായി. ഫാർമ ഓഹരികൾ നഷ്‌ടത്തിലേക്ക് വീണു.
നാഴികക്കല്ലുകൾ
(പോയിന്റുകളും പിന്നിട്ട ദിവസവും)
1,000 - 1990 ജൂലായ് 25
10,000 - 2006 ഫെബ്രുവരി 07
20,000 - 2007 ഡിസംബർ 11
30,000 - 2017 ഏപ്രിൽ 26
40,000 - 2019 ജൂൺ 03
50,000 - 2021 ജനുവരി 21
55,000 - 2021 ആഗസ്‌റ്റ് 13
(വെറും ഏഴ് മാസംകൊണ്ടാണ് സെൻസെക്‌സ് 50,000ൽ നിന്ന് 55,000ലേക്ക് എത്തിയത്)
₹240.23 ലക്ഷം കോടി
സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഇന്നലെ 1.39 ലക്ഷം കോടി രൂപ വർദ്ധിച്ച് 240.23 ലക്ഷം കോടി രൂപയായി. കൊവിഡിൽ ഇതുവരെ (2020 മാർച്ച് അവസാനവാരം മുതൽ) വർദ്ധന 138.37 ലക്ഷം കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |