തിരുവനന്തപുരം: ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഷൂട്ടിംഗ് കണ്ടെത്തി പിഴ ചുമത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. നിയമലംഘനത്തിന് വ്ലോഗർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചതിന് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് പുതിയ തീരുമാനം.
2017ലെ ഡ്രൈവിംഗ് റെഗുലേഷൻസ് പ്രകാരം വാഹനമോടിക്കുന്നയാൾ റോഡിൽ നിന്ന് ശ്രദ്ധമാറുന്ന മറ്റൊന്നും ചെയ്യാൻ പാടില്ല. പൂർണ ആരോഗ്യത്തോടെയും ശ്രദ്ധയോടെയും വാഹനമോടിക്കണം. മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ചാൽ ശ്രദ്ധ മാറും. അതിനെക്കാൾ അപകടകരമാണ് വാഹനം ഓടിച്ചുകൊണ്ടുള്ള ചിത്രീകരണവും വിവരണവും. പല വ്ളോഗർമാരും തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടാണ് വിശേഷം പങ്കുവയ്‌ക്കുന്നത്. വാഹനം ഓടിച്ചുകൊണ്ട് കാമറയിൽ നോക്കി സംസാരിക്കുമ്പോൾ അപകടസാദ്ധ്യതയും ഇരട്ടിക്കും. വാഹനത്തിന്റെ വേഗതയാർജ്ജിക്കാനുള്ള ശേഷിവരെ ഇക്കൂട്ടർ ചിത്രീകരിക്കുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങൾ റോഡിൽ ചെയ്യുന്നതും നിയമവിരുദ്ധമാണ്.
യാത്രയ്‌ക്കിടെ വാഹനത്തിന്റെ നാവിഗേഷൻ സംവിധാനം ഉപയോഗിക്കാൻ മാത്രമാണ് ഡ്രൈവിംഗ് റെഗുലേഷൻസ് പ്രകാരം ഡ്രൈവർക്ക് അനുമതിയുള്ളത്. വാഹനത്തിന്റെ വേഗത കുറച്ച് സുരക്ഷിതമാക്കിയശേഷമേ ഇത് ഉപയോഗിക്കാവൂ. ഡ്രൈവറുടെ കാഴ്ചയോ ശ്രദ്ധയോ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊന്നും വാഹനത്തിൽ ഉണ്ടാകരുത്. വാഹനത്തിലുള്ളവർ അനാവശ്യമായി ഡ്രൈവറോട് സംസാരിക്കുന്നതും ഉയർന്ന ശബ്ദത്തിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്.
ഹെൽമെറ്റിലും കാമറ വേണ്ട
ഹെൽമെറ്റിൽ കാമറ ഘടിപ്പിച്ചുള്ള ചിത്രീകരണവും അപകടകരമാണെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. ഇങ്ങനെ വാഹനമോടിക്കുന്നവരുട ശ്രദ്ധ ചിത്രീകരണത്തിലായിരിക്കും. ഹെൽമെറ്റുകൾക്ക് ബി.ഐ.എസ് നിലവാരം നിർബന്ധമാണ്. അംഗീകാരം നേടിയ ഹെൽമെറ്റുകളൊന്നും കാമറ ഘടിപ്പിച്ചവയല്ല. ഹെൽമെറ്റിൽ ഘടിപ്പിക്കാവുന്ന കാമറകളും വിപണിയിൽ ലഭ്യമാണ്. ബൈക്ക് അഭ്യാസങ്ങളും മത്സരയോട്ടവും ചിത്രീകരിക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. അതേസമയം പൊലീസുൾപ്പെടെയുള്ളവർ നടത്തുന്ന നിയമലംഘനങ്ങളും കൈക്കൂലി വാങ്ങലുമെല്ലാം ഹെൽമെറ്റ് കാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
'ഒരുവിധത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ മാറാൻ പാടില്ല".
- എം.ആർ. അജിത്‌കുമാർ,
ട്രാൻസ്‌പോർട്ട് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |