മഞ്ചേരി: പതിനഞ്ചുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് മഞ്ചേരി പോക്‌സോ അതിവേഗ കോടതി വിവിധ വകുപ്പുകളിലായി നാല് ജീവപര്യന്തം തടവും 2.1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നിലമ്പൂർ സ്വദേശിയായ മദ്രസാദ്ധ്യാപകനെയാണ് ശിക്ഷിച്ചത്. രണ്ട് ജീവപര്യന്തം ജീവിതാവസാനം വരെയായിരിക്കും. പ്രതിക്കെതിരെ മറ്റൊരു മകൾ നൽകിയ സമാനമായ കേസിൽ 25ന് ഇതേ കോടതി വിധി പറയും.
2014 ഏപ്രിൽ മുതൽ 2015 ഫെബ്രുവരി 24 വരെയുള്ള വിവിധ ദിവസങ്ങളിലായാണ് പീഡനം. എട്ടുമാസം ഗർഭിണിയായ ഭാര്യയോട് വഴക്കിട്ട് പെൺമക്കളുടെ മുറിയിൽ കിടന്നുറങ്ങിയാണ് പീഡനം ആരംഭിച്ചത്. വിവാഹിതയടക്കം എട്ട് മക്കളുടെ പിതാവാണ് പ്രതി. പീഡനത്തിനിരയായ പെൺകുട്ടികൾ വിവരം മാതാവിനോട് പറഞ്ഞതോടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
പീഡനവിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മക്കളെ പീഡിപ്പിച്ചത് ചോദ്യംചെയ്ത ഭാര്യയെ പ്രതി മർദ്ദിച്ച് പരിക്കേൽപ്പിച്ചതിന് മറ്റൊരു കേസ് നിലമ്പൂർ കോടതിയിൽ നിലവിലുണ്ട്.
സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ള പിതാവ് മകളെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയത് ഒരുതരത്തിലും ദയ അർഹിക്കുന്നില്ലെന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.സോമസുന്ദരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതി പിഴയടയ്ക്കുന്നപക്ഷം രണ്ട് ലക്ഷം രൂപ പീഡനത്തിനിരയായ കുട്ടിക്ക് നൽകാൻ ജഡ്ജി പി.ടി. പ്രകാശൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |