ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. അവകാശികളായ മനയത്ത്, അഴീക്കൽ കുടുംബങ്ങളിലെ അംഗങ്ങൾ ചേർന്ന് കതിർക്കറ്റകൾ കിഴക്കേ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി ഉണ്ണികൃഷ്‌ണൻ നമ്പൂതിരി കതിർക്കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധി വരുത്തി. തുടർന്ന് ഉണങ്ങലരിയിട്ട ഓട്ടുരുളിയിൽ ആദ്യ കതിർക്കറ്റകൾ വെച്ച് ശാന്തിയേറ്റ കീഴ്ശാന്തി മേച്ചേരി ഹരികൃഷ്‌ണൻ നമ്പൂതിരി തലയിലേന്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു. ഇദ്ദേഹത്തിന് പിറകിലായി 13 കീഴ്ശാന്തി കുടുംബങ്ങളിലെ കീഴ്ശാന്തി നമ്പൂതിരിമാരും ബാക്കി കതിർക്കറ്റകളുമായി നീങ്ങി. ശ്രീകോവിലിന് മുന്നിലെ സമസ്‌ക്കാര മണ്ഡപത്തിൽ കതിർക്കറ്റകൾ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി സർവൈശ്വര്യ പൂജയും, ലക്‌ഷ്‌മി പൂജയും നടത്തി. പൂജകൾക്ക് ശേഷം ഒരുപിടി കതിര് പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തിയതോടെ ഇല്ലംനിറ ചടങ്ങ് സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |