കുളത്തൂർ: തറക്കല്ലിട്ട് 13 വർഷമായിട്ടും എങ്ങുമെത്താതെ ആക്കുളം അന്താരാഷ്‌ട്ര കൺവെൻഷൻ സെന്റർ. ജില്ലയിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് മുതൽക്കൂട്ടാകുമായിരുന്ന പദ്ധതി അധികൃതരും മറന്നമട്ടാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ പാരിസ്ഥിതിക അനുമതി ലഭിക്കാത്തതാണ് വൈകാൻ കാരണമെന്നാണ് അധികൃതരുടെ വാദം.
സ്വകാര്യ - പൊതു പങ്കാളിത്തമുള്ള പദ്ധതി യാഥാർത്ഥ്യമായാൽ 3000ഓളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമായിരുന്നു. മുംബയ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കാണ് നറുക്ക് വീണത്. 2008ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. ആദ്യഘട്ടം 2010ൽ പൂർത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും എല്ലാം വെറുതെയായി.
സെന്ററിനായി സർക്കാർ ഏറ്റെടുത്ത 46 ഏക്കറിൽ 2.5 ഏക്കർ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലാണ്. ഇതിൽ കുറച്ചുഭാഗം ആദ്യം ഉടമകൾ നികത്തിയെടുത്തെങ്കിലും ബി.ടി.ആറിൽ തണ്ണീർത്തടമായി ഇപ്പോഴും തുടരുകയാണ്. തണ്ണീർത്തടങ്ങളുടെയും കരപ്രദേശത്തിന്റെയും പുതിയ അതിരുകൾ നിർണയിച്ച് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ബന്ധപ്പെട്ട വകുപ്പുകളിൽ ഫയൽ ഇപ്പോഴും നീങ്ങാതെ കിടക്കുകയാണ്.
പദ്ധതി രണ്ടുഘട്ടമായി
----------------------------------------
ചെലവ് - 1200 കോടി രൂപ
ആദ്യ ഘട്ടം - 400 കോടി
രണ്ടാം ഘട്ടം - 800 കോടി
കരാർ ഒപ്പിട്ടത് - 2007ൽ
നടപ്പാക്കാൻ തീരുമാനിച്ചത്
----------------------------------------------------------
ഒരേസമയം 1500 പേർക്ക് ഇരിക്കാവുന്ന ബാൻക്വിറ്റ് ഹാൾ, 50ഓളം പേർക്ക് ഇരിക്കാവുന്ന 8 മിനി ഹാളുകൾ, 75ഓളം പേർക്ക് ഇരിക്കാനുള്ള 3 ലക്ഷ്വറി ഹാൾ, 50 വി.ഐ.പി മുറികൾ, 249 മുറികളുള്ള മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടൽ സമുച്ചയം, 100 സർവീസ് അപ്പാർട്മെന്റുകൾ, 25 ലക്ഷ്വറി കോട്ടേജുകൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്. മൾട്ടി ജിംനേഷ്യം, പാർലർ, വാട്ടർ സ്പോർട്സ്, കുട്ടികളുടെ പാർക്ക് തുടങ്ങിയവയും അതിവിശാലമായ പാർക്കിംഗ് സൗകര്യവും കൺവെൻഷൻ സെന്ററിൽ സജ്ജമാക്കാൻ തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |