കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ പ്രതികൾക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികളായ സുജീഷ്,ദീപ്തി, അഭിജിത്ത്, ആരിഷ്,ലബീബ്,ബാബു, അബ്‌ദുൾ ഷാഹിദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർ തൃശൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
മുൻപ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്ത സർക്കാർ ഇവർക്ക് ജാമ്യമനുവദിച്ചാൽ സാഹചര്യ തെളിവുകൾ മാത്രമുളള കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് അറിയിച്ചിരുന്നു. മാത്രമല്ല കേസിലെ പരാതിക്കാരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കേസിലെ പ്രതികളും സാക്ഷികളും പരസ്‌പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായും സർക്കാർ ഇവരുടെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈക്കോടതിയിൽ വാദിച്ചിരുന്നു. കവർച്ച ചെയ്യപ്പെട്ട പണം പൂർണമായും ലഭിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു.
സംഭവം ആകസ്‌മികമായി സംഭവിച്ചതല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണെന്നും കഴിഞ്ഞ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.. കുഴൽപ്പണത്തിന്റെ ഉറവിടം എവിടെയെന്നും പണം എത്തിയത് എന്തിനാണെന്നും അന്വേഷിക്കണമെന്നും കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും പുറത്താണെന്നും ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിന് വോട്ടിംഗിന് മൂന്ന് ദിവസം മുൻപ് ഏപ്രിൽ മൂന്നിനായിരുന്നു കൊടകരയിലെ ദേശീയപാതയിൽ മൂന്നരക്കോടി രൂപ സംഘം തട്ടിയെടുത്തത്. ആദ്യം ലക്ഷങ്ങൾ മാത്രമാണ് നഷ്‌ടമായതെന്ന് പരാതിക്കാരൻ പറഞ്ഞു. പിന്നീട് കോടികളാണ് നഷ്‌ടമായതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിൽ 1.45 കോടി രൂപ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ ബിജെപി നേതാക്കളെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെയുളളവരെയും ചോദ്യം ചെയ്‌തു, കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ. സുരേന്ദ്രൻ അറിയിച്ചിരുന്നു. കെ.സുരേന്ദ്രനടക്കം ബിജെപി നേതാക്കൾ കേസിലെ സാക്ഷി പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |