അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ കഴിഞ്ഞിരുന്ന ചെങ്ങന്നൂർ പെണ്ണൂക്കര പെരിങ്ങാല കവനോടിയിൽ തങ്കപ്പന്റെ (68) മരണം ബന്ധുക്കൾ അറിഞ്ഞത് നാലാം ദിവസം.
ആഗസ്റ്റ് 10ന് രാത്രി തങ്കപ്പൻ മരിച്ചെങ്കിലും ആശുപത്രി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഭാര്യ ചന്ദ്രികയേയോ കൂട്ടിരിപ്പുകാരനായ മകൻ ജിത്തുവിനെയോ അധികൃതർ വിവരം അറിയിച്ചില്ല. അച്ഛന്റെ വിവരങ്ങളൊന്നും അറിയാത്തതിനാൽ ജിത്തു 14ന് രാത്രി ഐ.സി.യുവിലെത്തി അച്ഛനെ കാണണമെന്ന് നിർബന്ധം പിടിച്ചപ്പോഴാണ് നാലുദിവസം മുമ്പ് മരിച്ച വിവരം അറിയുന്നത്. ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ നടന്ന രണ്ടാമത്തെ സംഭവമാണിത്.
ചന്ദ്രിക കൊവിഡ് പോസിറ്റീവാകുകയും വീണ് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ കൂട്ടിരിപ്പിനായാണ് തങ്കപ്പൻ എത്തിയത്. ആഗസ്റ്റ് 7ന് തങ്കപ്പൻ കൊവിഡ് പോസിറ്റീവായി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
മരണവിവരം മറച്ചുവച്ചതിനെതിരെ ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിലും മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ജിതിനാണ് തങ്കപ്പന്രെ മറ്റൊരു മകൻ. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണവും ബന്ധുക്കളെ യഥാസമയം അറിയിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ദേവദാസ് മരിച്ച് രണ്ടുദിവസം കഴിഞ്ഞാണ് വിവരം ബന്ധുക്കൾ അറിയുന്നത്.
'തങ്കപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നൽകിയ വിലാസവും ഫോൺ നമ്പരും തെറ്റായിരുന്നു. ഇതിനാലാണ് യഥാസമയം വിവരം അറിയിക്കാൻ കഴിയാതിരുന്നത്".
- ആശുപത്രി അധികൃതർ
മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിൽ മരണപ്പെടുന്നവരുടെ വിവരം യഥാസമയം ബന്ധുക്കളെ അറിയിക്കുന്നില്ലെന്ന പരാതികൾ അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറിനാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |